
തിരുവനനന്തപുരം: തനിക്കെതിരായ അന്വേഷണത്തിൽ ഐജി സ്‌പർജൻ കുമാറിനെ മൊഴിയെടുക്കാൻ നിയമിച്ച തീരുമാനത്തിനെതിരെ എഡിജിപി എം ആർ അജിത് കുമാർ. ഐജി സ്പർജൻ കുമാറിന് മുന്നിൽ മൊഴി നൽകില്ലെന്നും ഡിജിപി നേരിട്ട് മൊഴിയെടുക്കണമെന്നും ആവശ്യപ്പെട്ട് കത്ത് നൽകി.
പിന്നാലെ ശനിയാഴ്ച അജിത് കുമാറിൻ്റെ മൊഴി നേരിട്ട് രേഖപ്പെടുത്താൻ ഡിജിപി തീരുമാനിച്ചു. അതേസമയം, അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനമടക്കം 5 ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തു.
വിവാദങ്ങൾ കനക്കുമ്പോഴും എഡിജിപിക്ക് അസാധാരണ പിന്തുണയാണ് മുഖ്യമന്ത്രിയിൽ നിന്ന് ലഭിക്കുന്നത്. ഇന്നലെ നടന്ന എൽഡിഎഫ് യോഗത്തിൽ എഡിജിപിക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി വിയോജിച്ചു. ഇപ്പോഴത്തെ വിവാദത്തിന്റെ ലക്ഷ്യം താനാണെന്ന് വരെ പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സഖ്യകക്ഷികളിൽ നിന്ന് ശക്തമായ സമ്മർദ്ദം ഉണ്ടാകുന്നത് മനസിലാക്കിയാണ് മുഖ്യമന്ത്രി കടുത്ത പ്രതിരോധം തീർത്തത്. എഡിജിപിക്കെതിരെ ഉയർന്ന വിവാദം മുഖ്യമന്ത്രിക്കെതിരായ നീക്കമല്ലെന്ന് ബിനോയ് വിശ്വം തിരിച്ചടിച്ചു. ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടതിന് എന്ത് മറുപടി പറഞ്ഞ് നിൽക്കുമെന്നും ബിനോയ് വിശ്വം ചോദിച്ചു. യോഗത്തിൽ മൂന്ന് വട്ടം എഡിജിപിയെ മാറ്റുന്ന കാര്യം സിപിഐ ഉന്നയിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.