play-sharp-fill
മലയാളികളുടെ വാത്സല്യത്തിന്റെ അമ്മ മുഖമായ കവിയൂർ പൊന്നമ്മ അരങ്ങൊഴിഞ്ഞു ; ​ഗായികയാകാൻ ആഗ്രഹിച്ച് അഭിനേത്രിയായി ; അമ്മയായി പ്രേക്ഷകരെ കൈയ്യിലെടുത്ത അഭിനയ മികവ് ; വട്ടപ്പൊട്ടും വാത്സല്യ പുഞ്ചിരിയും ഇനി ഇല്ല ; മലയാള സിനിമയുടെ അമ്മയ്ക്ക് തേർഡ് ഐ ന്യൂസിന്റെ പ്രണാമം

മലയാളികളുടെ വാത്സല്യത്തിന്റെ അമ്മ മുഖമായ കവിയൂർ പൊന്നമ്മ അരങ്ങൊഴിഞ്ഞു ; ​ഗായികയാകാൻ ആഗ്രഹിച്ച് അഭിനേത്രിയായി ; അമ്മയായി പ്രേക്ഷകരെ കൈയ്യിലെടുത്ത അഭിനയ മികവ് ; വട്ടപ്പൊട്ടും വാത്സല്യ പുഞ്ചിരിയും ഇനി ഇല്ല ; മലയാള സിനിമയുടെ അമ്മയ്ക്ക് തേർഡ് ഐ ന്യൂസിന്റെ പ്രണാമം

സ്വന്തം ലേഖകൻ

ഗായികയായി കലാജീവിതമാരംഭിച്ച്‌ നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മയെ മലയാള സിനിമയിലെ ‘അമ്മ’ എന്നാണ് ഏവരും വിശേഷിപ്പിച്ചിരുന്നത്. എം എസ് സുബ്ബലക്ഷ്മിയെ പോലെ വലിയ ​ഗായികയാകണം എന്നായിരുന്നു പൊന്നമ്മയുടെ കുട്ടിക്കാലത്തെ ആ​ഗ്രഹം. വലിയ വട്ടപ്പൊട്ടായി മുഖത്ത് തെളിഞ്ഞ് നിന്നതും സുബ്ബലക്ഷ്മിയോടുള്ള ഈ സ്നേഹമായിരുന്നു. പാട്ടുകാരിയായി നാടകരം​ഗത്തേക്ക് ചുവടുവെക്കുന്നത് സം​ഗീതത്തെ സ്വപ്നം കണ്ടാണ്. എന്നാൽ പലരുടേയും നിർബന്ധത്തിൽ അണിയറയിൽ നിന്ന് അരങ്ങിലേക്ക് ചുവടുവച്ചു. അവസാനം മലയാളികളുടെ വാത്സല്യത്തിന്റെ അമ്മ മുഖമായി അരങ്ങൊഴിയുകയാണ് കവിയൂർ പൊന്നമ്മ.


പത്തനംതിട്ടയിലെ കവിയൂരിൽ ടി പി ദാമോദരന്റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി 6 നാണ് പൊന്നമ്മയുടെ ജനനം. അച്ഛനാണ് പൊന്നമ്മയിലേക്ക് സം​ഗീത സ്നേഹം വളർത്തുന്നത്. സംഗീതസംവിധായകൻ ജി ദേവരാജനാണ് ആദ്യമായി നാടകത്തിൽ പാടാനായി വിളിക്കുന്നത്. അന്ന് 12 വയസായിരുന്നു പൊന്നമ്മയ്ക്ക്. തോപ്പിൽ ഭാസിയുടെ ‘മൂലധനം’ നാടകത്തിനു വേണ്ടിയാണ് പാടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീടാണ് ഇതേ നാടകത്തിലെ നായിക വേഷം പൊന്നമ്മയിലേക്ക് എത്തുന്നത്. തോപ്പിൽ ഭാസിയുടെ നിർബന്ധത്തിലാണ് അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്. കെപിഎസിയിലെ പ്രധാന നടിയായി പൊന്നമ്മ മാറി. പ്രതിഭാ ആർട്സ്ക്ളബ്, കാളിദാസ കലാകേന്ദ്രം തുടങ്ങിയ നാടകസമിതികളിലും പ്രവർത്തിച്ചു. 14ാം വയസിലാണ് സിനിമയിലേക്കുള്ള അവസരം പൊന്നമ്മയെ തേടിയെത്തുന്നത്. കാളിദാസ കലാകേന്ദ്രത്തിലെ നൃത്ത അധ്യാപകൻ തങ്കപ്പൻ മാസ്റ്ററുടെ നിർബന്ധത്തിൽ വഴങ്ങിയായിരുന്നു സിനിമയിലേക്കുള്ള ചുവടുവെപ്പ്. . മെറിലാൻഡിന്റെ ‘ശ്രീരാമപട്ടാഭിഷേകം ആയിരുന്നു ആദ്യ ചിത്രം.

സിനിമയിൽ എത്തി വൈകാതെ കവിയൂർ പൊന്നമ്മ അമ്മ വേഷങ്ങൾ അഭിനയിക്കാൻ തുടങ്ങി. കുടുംബിനി എന്ന ചിത്രത്തിലാണ് ആദ്യമായി അമ്മവഷത്തിൽ അഭിനിയിച്ചത്. പലപ്പോഴും തന്നേക്കാൾ ഇരട്ടി പ്രായമുള്ള നായകന്മാരുടെ അമ്മയായാണ് പൊന്നമ്മ വേഷമിട്ടത്. പ്രേം നസീർ ഉൾപ്പടെ നിരവധി നടന്മാരുടെ കാമുകിയും ഭാര്യയും അമ്മയുമായി അഭിനയിച്ചിട്ടുണ്ട്. അടുത്ത തലമുറയിലേക്കും ഈ അമ്മ സ്നേഹം പടരുകയായിരുന്നു. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പടെയുള്ളവരുടെ അമ്മയായി പൊന്നമ്മ വേഷമിട്ടു.

ആയിരത്തോളം സിനിമകളിലാണ് പൊന്നമ്മ അഭിനയിച്ചു. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു വട്ടം നേടിയിട്ടുണ്ട്. അസുരവിത്ത്, വെളുത്ത കത്രീന, ക്രോസ് ബെൽറ്റ്, കരകാണാക്കടൽ, തീർഥയാത്ര, നിർമാല്യം, നെല്ല്, അവളുടെ രാവുകൾ, കൊടിയേറ്റം, ഓപ്പോൾ, കരിമ്പന, തിങ്കളാഴ്ച നല്ല ദിവസം, ത്രിവേണി, നിഴലാട്ടം, തനിയാവർത്തനം, നഖക്ഷതങ്ങൾ, ഹിസ് ഹൈനസ് അബ്ദുള്ള, കിരീടം, ചെങ്കോൽ, ഭരതം സന്താനഗോപാലം, സുകൃതം തുടങ്ങിയവ പ്രധാന സിനിമകളാണ്. ആണും പെണ്ണും ആണ് അവസാന ചിത്രം. സിനിമാ നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ മണിസ്വാമിയാണ് ഭർത്താവ്. മകൾ ബിന്ദു. മരുമകൻ വെങ്കട്ടറാം.