വ്യാജ മാന്ത്രികന്‍ ചില്ലറക്കാരനല്ല; മറ്റു പല തട്ടിപ്പുകളിലും പ്രതി; വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; അന്വേഷണം ശക്തമാക്കി പോലീസ്

Spread the love

സ്വന്തം ലേഖിക

കോട്ടയം: വ്യാജ മാന്ത്രികന്‍ ജോയ്‌സ് ജോസഫിനെ മന്ത്രവാദം മാത്രമല്ല മറ്റു പല തട്ടിപ്പുകളും ഉണ്ടെന്ന് പോലീസ്.

ഇന്നലെ തെളിവെടുപ്പിന് കൊണ്ടുപോയ ജോയ്‌സിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഇയാള്‍ക്ക് മറ്റു പല ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് തൃശ്ശൂര്‍ സ്വദേശിനിയായ യുവതിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തതായി കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശത്ത് ജോലി വാഗ്ദാനം ചെയ്തായിരുന്നു തൃശ്ശൂര്‍ സ്വദേശിനിയായ യുവതിയില്‍ നിന്നും പണം തട്ടിയെടുത്തത്. ഇയാളും യുവതിയും തമ്മിലുള്ള വാട്‌സ്‌ആപ്പ് ചാറ്റ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തട്ടിപ്പ് മനസ്സിലാക്കിയ പൊലീസ് യുവതിമായി ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ ഇതുവരെയും യുവതി തയ്യാറായില്ല എന്നാണ് കോട്ടയം പോലീസ് നല്‍കുന്ന വിവരം.

സമാനമായി മറ്റ് പല സ്ത്രീകളില്‍ നിന്നും മാന്ത്രിക തട്ടിപ്പു നടത്തി ഇയാള്‍ പണവും സ്വര്‍ണവും അപഹരിച്ചിരുന്നു. എന്നാല്‍ അവരും പരാതി നല്‍കാന്‍ തയ്യാറായില്ല എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിനു പിന്നാലെ മറ്റു പല കൊട്ടേഷനുകളും ഇയാള്‍ എടുത്തിരുന്നതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. പല തര്‍ക്കങ്ങള്‍ക്കും ഇടയില്‍ ഇടപെടുന്ന രീതി ഇയാള്‍ക്ക് ഉണ്ടായിരുന്നു. അതിനുശേഷം ആളുകളെ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പണം വാങ്ങിയിരുന്നത്. ഈ സംഭവത്തിലും പോലീസ് അന്വേഷണം തുടരുകയാണ്. പരാതി ലഭിച്ചാല്‍ കേസെടുക്കാമെന്ന നിലപാടിലാണ് പൊലീസ് ഉള്ളതെന്ന് കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാര്‍ പറഞ്ഞു.

കോട്ടയത്ത് റിട്ടേഡ് ഹെഡ്മിസ്ട്രസിന്റെ മാല മന്ത്രവാദത്തിന്റെ മറവില്‍ തട്ടിയെടുത്ത സംഭവത്തില്‍ ഇയാള്‍ റിമാന്‍ഡിലാണ്. പരാതി നല്‍കിയ കോട്ടയത്തെ മുന്‍ ഹെഡ്മിസ്ട്രസ് തന്റെ പേര് പുറത്ത് വെളിപ്പെടുത്തരുത് എന്ന് പോലീസിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇവര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ഇന്നലെ കോട്ടയം നഗരത്തിലെ ചന്തക്കുള്ളില്‍ മുന്‍സിപ്പല്‍ ഷോപ്പിംഗ് കോംപ്‌ളക്‌സിലെ സ്വര്‍ണ്ണ കടയില്‍ നിന്നു ഇയാള്‍ കവര്‍ന്ന മാല പോലീസ് വീണ്ടെടുത്തിരുന്നു. നാല് പവനോളം വരുന്ന മാലയാണ് ഇയാള്‍ തട്ടിയെടുത്തത്.

നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടും സ്ത്രീകള്‍ ആരും പരാതി നല്‍കാന്‍ വരുന്നില്ല എന്നത് പോലീസിനെയും ഞെട്ടിച്ചിട്ടുണ്ട്.എന്തുകൊണ്ടാണ് ഇത്രയധികം തട്ടിപ്പുകള്‍ നടന്നിട്ടും പരാതിക്കാര്‍ വരാത്തത് എന്നതില്‍ പോലീസിന് സംശയമുണ്ട്.

ഇയാള്‍ മറ്റേതെങ്കിലും തരത്തില്‍ സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നു എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. നിലവില്‍ ഇയാള്‍ക്കെതിരെ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ ഒരു കേസ് ആണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.