
തേർഡ് ഐ ബ്യൂറോ
കോട്ടയം: പി.പി.ഇ കിറ്റ് ധരിച്ചു വോട്ട് ചെയ്യാനെത്തിയ കന്യാസ്ത്രീകളും നഴ്‌സുമാരും മുഖം മൂടി മാറ്റണമെന്നു സി.പി.എം പ്രവർത്തകർ ആവശ്യപ്പെട്ടതിനെച്ചൊല്ലി തർക്കവും സംഘർഷവും. ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ബൂത്തിലാണ് വൈകിട്ട് നാലു മണിയോടെ സംഘർഷമുണ്ടായത്. ഇതേ തുടർന്നു ഇവിടെ ഒരു മണിക്കൂറോളം വോട്ടെടുപ്പ് തടസപ്പെടുകയും ചെയ്തു.
കോൺഗ്രസിന്റെ ഉറച്ച വാർഡായ ഇവിടെ എസ്.എച്ച് മെഡഡിക്കൽ സെന്റർ ആശുപത്രിയിലെ നഴ്‌സുമാരും കന്യാസ്ത്രീകളും അടക്കമുള്ള 33 പേരുടെ വോട്ടാണ് രേഖപ്പെടുത്തേണ്ടിയിരുന്നത്. ഇതിനായി ഇവർ കോൺഗ്രസ് പ്രവർത്തകരെ സമീപിക്കുകയും ചെയ്തു. ഇവരെ നിശ്ചിത സമയത്തിനു ശേഷം വോട്ട് ചെയ്യുന്നതിനു അനുവദിക്കാമെന്നു പോളിംങ് ഓഫിസർ സമ്മതിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, ഇതിനിടെ സി.പി.എം പ്രവർത്തകർ ഉടക്കുമായി രംഗത്ത് എത്തുകയായിരുന്നു. പോളിംങ് ഓഫിസർ വോട്ടെടുപ്പിനു അനുവാദം നൽകിയിട്ടും പി.പി.ഇ കിറ്റ് ധരിക്കുകയും, മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റുമായി എത്തുകയും ചെയ്‌തെങ്കിൽ മാത്രമേ ഇവരെ വോട്ട് ചെയ്യാൻ അനുവദിക്കൂ എന്ന നിലപാട് സി.പി.എം പ്രവർത്തകർ സ്വീകരിച്ചു.
ഇത് അനുസരിച്ചു കോൺഗ്രസ് പ്രവർത്തകർ ഇടപെട്ടതോടെ 16 പേർക്കു വോട്ട് ചെയ്യാൻ അനുമതി ലഭിച്ചു. ഇതിൽ 12 പേർ മൂന്നു വാഹനങ്ങളിലായി വോട്ട് ചെയ്യാൻ എത്തി. ഇതിനിടെ, ഇവർ എത്തിയ വാഹനത്തിന്റെ ഡ്രൈവർമാർ പി.പി.ഇ കിറ്റ് ധരിച്ചിട്ടില്ലെന്നാരോപിച്ചു സി.പി.എം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് എത്തി. ഇത് കൂടാതെ പി.പി.ഇ കിറ്റ് ധരിച്ച് എത്തിയവരുടെ മുഖം കാണണമെന്ന നിലപാട് കൂടി സി.പി.എം പ്രവർത്തകർ സ്വീകരിച്ചു. ഇതോടെ വോട്ടിംങ് തടസപ്പെടുകയും തർക്കവും സംഘർഷവുമുണ്ടാകുകയും ചെയ്തു.
ഇതോടെ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, ഡിവൈ.എസ്.പി ആർ.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. ഇരു കൂട്ടരും തമ്മിൽ ചർച്ച നടത്തി പൊലീസ് ഒടുവിൽ സംഘർഷം പരിഹരിച്ചു. ഇതിനു ശേഷം വോട്ട് ചെയ്യാൻ എത്തിയ 12 നഴ്സുമാരും വോട്ടു ചെയ്യുകയായിരുന്നു.