
ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു; നിര്‍ത്താതെ പോയ ലോറി സിസിടിവി പരിശോധിച്ച് പിടികൂടി പൊലീസ്; ഡ്രൈവറായ ആന്ധ്രപ്രദേശ് സ്വദേശി അറസ്റ്റിൽ
സ്വന്തം ലേഖിക
മലപ്പുറം: നിലമ്പൂര്‍ വടപുറത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ ലോറിയും ഡ്രൈവറേയും പിടികൂടി പൊലീസ്.
ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനിലുള്ള ലോറിയാണ് പിടികൂടിയത്. സംഭവത്തില്‍ ഡ്രൈവറായ ആന്ധ്ര പ്രദേശ് കര്‍ണൂല്‍ സ്വദേശി ദസ്തഗിരി സാഹേബ് (45)നെ നിലമ്പൂര്‍ സി ഐ പി വിഷ്ണു അറസ്റ്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിയിലായ പ്രതിയെ വടപുറത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. മാര്‍ച്ച് മൂന്നിന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എരഞ്ഞിമങ്ങാട് സ്വദേശി ഷിനുവാണ് സുഹൃത്തിന്റെ കൂടെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അപകടത്തില്‍ മരണപ്പെട്ടത്.
മമ്പാട് ഭാഗത്ത് നിന്ന് നിലമ്പൂര്‍ ഭാഗത്തേക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറി തട്ടുകയായിരുന്നു. അപകടത്തിന് പിന്നാലെ ഷിനു ലോറിക്കടിയിലേക്ക് വീഴുകയും ശരീരത്തിലൂടെ ലോറിയുടെ ചക്രം കയറി ഇറങ്ങുകയും ചെയ്തു.
പിന്നാലെ ലോറി മഞ്ചേരി ഭാഗത്തേക്ക് നിര്‍ത്താതെ പോവുകയായിരുന്നു. അതു വഴി വന്ന ആംബുലന്‍സില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഷിനു മരണപ്പെട്ടിരുന്നു.
ബൈക്കോടിച്ച ചോക്കാട് സ്വദേശി റാഷിദ് പരിക്കേല്‍ക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് നിലമ്പൂര്‍ ഡി വൈ എസ് പി സാജു കെ അബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം നാടുകാണി മുതല്‍ മഞ്ചേരിവരെയുള്ള സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിര്‍ത്താതെ പോയ ലോറി ആന്ധ്ര പ്രദേശ് രജിസ്ട്രേഷനിലുള്ളതാണെന്ന് സൂചന ലഭിച്ചിരുന്നു.