
സ്വന്തം ലേഖകൻ
കോട്ടയം: ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിലും വാകത്താനത്തും വാഹനാപകടങ്ങളിൽ രണ്ടു പേർ മരിച്ചു.
വാകത്താനത്ത് ലോട്ടറി കച്ചവടക്കാരനായ അംഗപരിമിതനും, ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ കാൽനടയാത്രക്കാരനായ പിച്ചാത്തിക്കച്ചവടക്കാരനുമാണ് മരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച രാത്രി പത്തരയോടെ വാകത്താനം വെട്ടിക്കുന്നേൽ പള്ളിയ്ക്കു മുന്നിലായിരുന്നു അപകടം. വാകത്താനം വെട്ടിക്കുന്നേൽ കുന്നേൽ വീട്ടിൽ മാത്യുവിന്റെ മകൻ രാജു (46)ആണ് മരിച്ചത്.
രാത്രിയിൽ ഞാലിയാകുഴി ഭാഗത്തേയ്ക്കു പോയ ശേഷം തിരികെ വീട്ടിലേയ്ക്ക് വരികയായിരുന്നു രാജു. പഞ്ചായത്ത് നൽകിയിരുന്ന മുച്ചക്ര സ്‌കൂട്ടറിലാണ് രാജുവിന്റെ സഞ്ചാരം.
വെട്ടിക്കുന്നേൽ പള്ളിയ്ക്കു സമീപത്തു വച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ മാത്യുവിനെ നാട്ടുകാർ ചേർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ.
ശനിയാഴ്ച പുലർച്ചെ 5.45 ന് ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിലായിരുന്നു രണ്ടാമത്ത് അപകടം.
റോഡ് മുറിച്ചു കടക്കുന്നതിനിടെ ചങ്ങനാശേരി മാർക്കറ്റിലെ പിച്ചാത്തിക്കച്ചവടക്കാരൻ തിരുവനന്തപുരം കളിയിക്കാവിള സ്വദേശിയും കാക്കാംതോട് വാടകയ്ക്കു താമസിക്കുന്ന ആളുമായ ശിവൻ നാടാർ (70) ടിപ്പർ ലോറി ഇടിച്ച് മരിക്കുകയായിരുന്നു.
ടിപ്പർ ലോറിയും, ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ശിവൻ നാടാരുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ ചങ്ങനാശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.