ഡ്രൈവർ ഉറങ്ങിപ്പോയി: നിയന്ത്രണം വിട്ട കാർ കോടിമത എം.സി റോഡിലെ കുഴിയിലേയ്ക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തിരുവനന്തപുരത്ത് വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കോടിമതയിലെ ആറ്റിറമ്പിലേയ്ക്ക് മറിഞ്ഞു. ഇരുപതടി ആഴത്തിലേയ്ക്ക് കാർ മറിഞ്ഞെങ്കിലും, യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. വടക്കാഞ്ചേരി സ്വദേശികളായ എട്ടംഗ സംഘം സഞ്ചരിച്ച കാറാണ് നിയന്ത്രണം നഷ്ടമായി കോടിമത പാലത്തിന് സമീപത്തെ കുഴിയിലേയ്ക്ക് മറിഞ്ഞത്. രണ്ടു പേരെ പരിക്കുകളോടെ ജനറൽ ആശുപത്രിയിലും, ആറു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ വടക്കാ്‌ഞ്ചേരി തിരുമത്ര തൈക്കാടൻ ഹൗസ് ചാക്കോ ജെയ്‌സൺ (33), തൃശൂർ വേലൂർ ചീരമ്മേൽ പൗലോസ് ലിയോ (18) എന്നിവരെ നിസാര പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു. തൃശൂർ വടക്കാഞ്ചേരി ചിരമ്പൻ ഹൗസിൽ തോമസ് (45) , പ്രിൻസ് (23) ലൂസി (56) , റിൻസി (32) , എബിൻ (11) , ആൻലിയ (12) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തെ വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തുകയായിരുന്നു വടക്കാഞ്ചേരി സ്വദേശികൾ അടങ്ങിയ സംഘം. ഇവർ സഞ്ചരിച്ച സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട്, കോടിമത പാലത്തിന്റെ ഇടത് വശത്തെ വഴിയിലൂടെ പാഞ്ഞുപോകുകയായിരുന്നു. നിയന്ത്രണം നഷ്ടമായ കാർ, ഇവിടുത്തെ ഇരുപത് അടിയിലേറെ ആഴമുള്ള കുഴിയിലേയ്ക്ക് മറിഞ്ഞു. കാർ നേരെ തന്നെ വീണതിനാൽ വൻ ദുരന്തം ഒഴിവായി.
ആറ്റിറമ്പിലേയ്ക്ക് തെന്നിനീങ്ങിയെങ്കിലും, വാഹനം നിന്നതിനാൽ ആറ്റിലേയ്ക്ക് മറിഞ്ഞിട്ടില്ല. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ കാറിനുള്ളിൽ നിന്നും പുറത്തെടുത്തത്. എട്ടു പേരാണ് കാറിനുള്ളിലുണ്ടായിരുന്നത്. ഇവരിൽ ആറു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടു പേരെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group