
സ്വന്തം ലേഖകൻ
കൊല്ലം: സ്ത്രീധനപീഡന കേസിൽ കോടതിയിൽ അനുകൂല മൊഴി നൽകാൻ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ ആവശ്യപ്പെട്ടത് കാൽലക്ഷം രൂപ. കൈക്കൂലി വാങ്ങുന്നതിനിടെ മുൻപ് വിജിലൻസിൽ ജോലിചെയ്തിരുന്ന ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ അബ്ദുൽ സലിമാണ് വിജിലൻസ് പിടിയിലായത്.
സ്ത്രീധനപീഡന കേസിൽ പ്രതിക്ക് അനുകൂലമായി കോടതിയിൽ മൊഴി നൽകുന്നതിനായി കാൽലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലൻസ് പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ചുവർഷങ്ങൾക്ക് മുൻപ് അബ്ദുൽ സലിം ചവറ പൊലീസ് സ്റ്റേഷനിൽ ജോലിചെയ്തപ്പോൾ പരാതിക്കാരനായ ഫൈസൽ പ്രതിയായി സ്ത്രീധനപീഡന കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിൽ സമർപ്പിച്ചിരുന്നു. കേസിൽ ചവറ പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ കോടതിയിൽ വിചാരണയിലിരിക്കേ മൊഴിനൽകാൻ കഴിഞ്ഞയാഴ്ച അബ്ദുൽ സലിമിന് സമൻസ് വരികെയായിരുന്നു.
ഇതേതുടർന്ന് സലിം ഫൈസലിനെ ഫോണിൽ വിളിക്കുകയും കോടതിയിൽ അനുകൂലമായി മൊഴിനൽകുന്നതിന് 25,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു. ഫൈസൽ ഇക്കാര്യം കൊല്ലം വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്പി. കെ.അശോക് കുമാറിനെ അറിയിച്ചു.
വിജിലൻസ് നിർദേശപ്രകാരം ഫിനോൾഫ്തലിൻ പുരട്ടിയ നോട്ടുകൾ പരാതിക്കാരൻ ശനിയാഴ്ച വൈകീട്ട് എസ്‌ഐ.യുടെ കരുനാഗപ്പള്ളി ആലുംകടവിലുള്ള വീട്ടിലെത്തി കൈമാറി. അഞ്ചുമണിയോടെ പരാതിക്കാരനൊപ്പം അബ്ദുൽ സലിം പണവുമായി ബന്ധുവിന്റെ കരുനാഗപ്പള്ളിയിലെ ജൂവലറിയിലെത്തി.
അവിടെ കാത്തുനിന്ന വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത സമയത്തും പരാതിക്കാരനിൽനിന്ന് അബ്ദുൽ സലിം രണ്ടുലക്ഷംരൂപ കൈക്കൂലി വാങ്ങിയതായി ആരോപണം ഉയർന്നിട്ടുണ്ട്.
സംഘത്തിൽ ഡിവൈ.എസ്പി. കെ.അശോക് കുമാറിനെ കൂടാതെ ഇൻസ്‌പെക്ടർമാരായ എം.അജയനാഥ്, ജി.എസ്‌ഐ.മാരായ ഹരിഹരൻ, സുനിൽ ഫിലിപ്പോസ്, എഎസ്‌ഐ.മാരായ അജയൻ, ജയഘോഷ്, സുരേഷ് കുമാർ, എസ്.സി.പി.ഒ.മാരായ ദീപൻ, ശരത് തുടങ്ങിയവരും ഉണ്ടായിരുന്നു.