പിണറായിയെ തട്ടുമെന്നു പറഞ്ഞ കില്ലർ അറസ്റ്റിൽ

പിണറായിയെ തട്ടുമെന്നു പറഞ്ഞ കില്ലർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ദില്ലി: പിണറായി വിജയനെതിരെ ഫേസ്ബുക്കിൽ വധഭീഷണി മുഴക്കിയ കൃഷ്ണകുമാർ നായർ അറസ്റ്റിൽ. നാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ ദില്ലി വിമാനത്താവളത്തിൽ വച്ചാണ് കൃഷ്ണകുമാറിനെ ദില്ലി പോലീസ് പിടികൂടിയത്. തുടർന്ന് കേരള പൊലീസിന് കൈമാറുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കൊച്ചിയിലെത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫേസ്ബുക്ക് ലൈവിലൂടെയാണ് കൃഷ്ണകുമാർ നായർ ഭീഷണി മുഴക്കിയത്.

താൻ പഴയ ആർഎസ്എസുകാരനാണെന്നും ദുബായിലെ ജോലി രാജിവെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ നാട്ടിലേക്ക് വരികയാണെന്നും പറഞ്ഞിരുന്നു. തനിക്ക് രണ്ട് ലക്ഷം രൂപ ശമ്പളമുണ്ട്. അത് കൊലപാതകത്തിന് വേണ്ടിയുള്ളതാണ്. പഴയ കത്തിയും മറ്റും തേച്ച് മിനുക്കുകയാണെന്നും തന്റെ പാസ്‌പോർട്ട് നമ്പർ അടക്കമുള്ള വിവരങ്ങൾ തരാമെന്നും പറഞ്ഞ അദ്ദേഹം എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യാനും വെല്ലുവിളിച്ചിരുന്നു. പിന്നീട് പ്രവാസികളായ സി.പി.ഐ.എം പ്രവർത്തകർ ഇയാളേ ദുബൈയിൽ താമസിക്കുന്നിടത്ത് ചെന്ന് കണ്ട് മാപ്പ് പറയിപ്പിച്ചു. സ്വഭാവദൂഷ്യം മുൻ നിർത്തി ദുബൈയിലേ കമ്പനി പിരിച്ചുവിട്ടു. കൃഷ്ണകുമാറിന് വധഭീഷണി ഉള്ളതിനാൽ ദില്ലി വഴി യാത്ര ചെയ്യാൻ പൊലീസാണ് അറിയിച്ചത്. ഇക്കാര്യം ഇയാൾ ജോലി ചെയ്തിരുന്ന അബുദാബിയിലെ ഓയിൽ കമ്പനിയെയും പോലീസ് അറിയിച്ചതനുസരിച്ചാണ് കമ്പനി ഇയാൾക്ക് ദില്ലിയിലേക്ക് ടിക്കറ്റ് നൽകിയത്. വ്യാഴാഴ്ച്ച വിമാനത്താവളത്തിൽ എത്തിയ ഇയാളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിച്ചതോടെ നിരവധിപ്പേർ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇയാളെ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ മാപ്പ് അപേക്ഷിച്ച് ഇയാൾ വീണ്ടും ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തി. ജോലി പോയി നാട്ടിലേക്ക് വരികയാണെന്നും നിയമം അനുശാസിക്കുന്ന ഏത് ശിക്ഷയും അനുഭവിക്കാൻ തയ്യാറാണെന്നും രണ്ടാമത്തെ വീഡിയോയിൽ കൃഷ്ണകുമാർ പറഞ്ഞിരുന്നു. ഇന്ന് പുലർച്ചെ ദില്ലി വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.