
കൊല്ലം : അച്ചൻകോവിലിൽ നവജാത ശിശുക്കൾക്ക് ലഭ്യമാക്കേണ്ട പോഷകാഹാരങ്ങൾ ലഭിച്ചില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇടപെടൽ നടത്തി വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ആദിവാസി ദമ്പതികളായ സുനിലിനും അഞ്ജുവിനും ജനിച്ച ഇരട്ട കുട്ടികൾക്ക് വേണ്ട പരിപാലനം ലഭിച്ചില്ലെന്ന പരാതി അന്വേഷിക്കാൻ മന്ത്രി നിർദേശം നൽകി. അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും വേണ്ട അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറെ മന്ത്രി ചുമതലപ്പെടുത്തി.
എസ്ടി പ്രമോട്ടറുടെ ഭാഗത്ത് നിന്ന് ധനസഹായം ഉൾപ്പടെ ലഭ്യമാക്കാൻ നടപടി ഉണ്ടായില്ലെന്ന പരാതി മന്ത്രി ബിന്ദു കൃഷ്ണ പട്ടികജാതി പട്ടികവർഗ, പിന്നാക്ക വിഭാഗ വികസനവകുപ്പ് മന്ത്രി കെഎ തുളസിയുടെ ശ്രദ്ധയിൽപെടുത്തി. കുഞ്ഞുങ്ങൾക്ക് പാലിന് പകരം തിളപ്പിച്ചാറ്റിയ വെള്ളമാണ് നൽകുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കുഞ്ഞുങ്ങൾക്ക് ആരോഗ്യ പരിശോധന നടത്താൻ മന്ത്രി ബിന്ദു കൃഷ്ണ നിർദേശിച്ചു.
അച്ചൻകോവിലിൽ ഉണ്ടായ സംഭവം അനാസ്ഥയാണെന്നും, വീഴ്ച വരുത്തിയവർക്ക് എതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ കരുതലും ശ്രദ്ധയും വേണ്ടവരുടെ കാര്യത്തിൽ സർക്കാർ ജാഗ്രതയോടെ ഇടപെടുമെന്നും മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. കൊല്ലം അച്ചൻകോവിലിൽ നിന്നുള്ള ദമ്പതികളാണ് പരാതിയുമായി രംഗത്തെത്തിയത്. ഗർഭകാലത്ത് ലഭ്യമാക്കേണ്ട പോഷകാഹാരങ്ങൾ നൽകിയില്ല എന്നും എസ്ടി പ്രമോട്ടർ തിരിഞ്ഞു പോലും നോക്കിയിട്ടില്ലെന്നും ദമ്പതികൾ പരാതിയിൽ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






