
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിലെ സന്ദീപിന്റെ (35) മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. അട്ടത്തോട് സ്വദേശി കൃഷ്ണൻകുട്ടി, സുഹൃത്ത് ഗോപി എന്നിവരാണ് പ്രതികള്‍.
വിവാഹിതയായ യുവതിയുമായി സന്ദീപിനുണ്ടായ അടുപ്പമാണ് കൊലപാതകത്തിന് കാരണം.മര്‍ദ്ദനമേറ്റാണ് മരണം എന്നാണ് പോസ്റ്റുമോട്ടത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ രാത്രിയാണ് സന്ദീപിനെ വീടിന് സമീപം അവശ നിലയില്‍ കണ്ടത്.
ഇന്നലെ രാത്രി തന്നെ ചെങ്ങറ ഭാഗത്ത് നിന്ന് പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പിടികൂടിയിരുന്നു.സന്ദീപിന് അടുപ്പമുണ്ടായിരുന്ന സ്ത്രീയുടെ അച്ഛനെയും സുഹൃത്തുക്കളെയുമാണ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചോദ്യം ചെയ്യലില്‍ ഇവരില്‍ രണ്ട് പേര്‍ക്കാണ് കൊലപാതകത്തില്‍ പങ്കെന്ന് ബോധ്യപ്പെട്ടിരുന്നു. സന്ദീപിന്റെ ദേഹമാസകലം മര്‍ദ്ദനമേറ്റതിന്റെ മുറിവുകളും ചതവുകളുമുണ്ടായിരുന്നു. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകളൊടിഞ്ഞ് കരളില്‍ കുത്തിക്കയറിയ നിലയിലായിരുന്നു.തലയ്‌ക്കും ഗുരുതര പരിക്കേറ്റു.
പ്രതികളെ പിടികൂടുമ്പോള്‍ ഇവരുടെ പക്കല്‍ തോക്കടക്കമുള്ള ആയുധങ്ങളുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നത് വരെ ഇവരെ കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ടതിനാല്‍ ആംസ് ആക്‌ട് പ്രകാരമാണ് ആദ്യം ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.ഇവരെ ഇനി കൊലപാതക കുറ്റത്തില്‍ കൂടി പ്രതികളാക്കും.







