
കാരക്കാസ്: വെനസ്വേലയില്‍ ശക്തമായ ഇരട്ട ഭൂചലനം.
ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തില്‍ ആണ് രണ്ട് ശക്തമായ ഭൂചലനങ്ങള്‍ സംഭവിച്ചത്. റിക്ടർ സ്കെയിലില്‍ 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഈ അപൂർവമായ ഭൂചലനങ്ങള്‍, ഒരു നൂറ്റാണ്ടിനിടയില്‍ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ്.
കരീബിയൻ തീരമേഖല കേന്ദ്രീകരിച്ച് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് വലിയ ഭൂചലനങ്ങള്‍ ഉണ്ടായത്. തലസ്ഥാനമായ കാരക്കാസ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭൂമി കുലുക്കത്തില്‍ നൂറ് കണക്കിന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മതിലുകളും മറ്റും തകർന്നു വീണതിന്റെയടക്കം ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ഭൂചലനത്തെ തുടർന്ന് കാരക്കാസിലെ പ്രമുഖ ജനവാസ മേഖലകളായ അല്‍താമിറ, കാരിക്വാവോ തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി ബഹുനില കെട്ടിടങ്ങള്‍ തകർന്നുവീണു. പല കെട്ടിടങ്ങളുടെയും ചുവരുകള്‍ ഇടിഞ്ഞുവീഴുകയും തകരുകയും ചെയ്തതോടെ ജനങ്ങള്‍ പരിഭ്രാന്തരായി തെരുവുകളിലേക്ക് ഓടിയിറങ്ങി. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധവും മൊബൈല്‍ നെറ്റ്വർക്കുകളും പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിക്കാൻ അടിയന്തര രക്ഷാപ്രവർത്തകർക്ക് വഴിമാറിക്കൊടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.
തുടർചലനങ്ങള്‍ ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ തകർന്ന കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് പ്രവേശിക്കരുതെന്നും സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്നും അധികൃതർ കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്.







