
ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ജന്തർ മന്തറിൽ സംഘടിപ്പിക്കുന്ന രണ്ടാംഘട്ട പ്രതിഷേധം ശക്തമാകുന്നു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർഥികളെ അനുസ്മരിച്ചാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി യുവാക്കളാണ് സമരത്തിൽ പങ്കെടുക്കാനായി ജന്തർ മന്തറിൽ ഒത്തുകൂടിയത്.
സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയും പാർട്ടിയുടെ മുഖ്യ വക്താവ് സൗരവ് ദാസും നേതൃത്വം നൽകുന്ന പ്രതിഷേധം, ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ തുടരുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. നീറ്റ് പുനഃപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ ജീവനൊടുക്കിയതായി പറയപ്പെടുന്ന 13 വിദ്യാർഥികളുടെ ചിത്രങ്ങൾ സമരവേദിയിൽ പ്രദർശിപ്പിച്ചിരുന്നു. വിദ്യാർഥികളുടെ മരണത്തിലേക്ക് നയിച്ച വിദ്യാഭ്യാസ സംവിധാനത്തെ പ്രതിഷേധക്കാർ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
‘സമാധാനപരമായ പ്രതിഷേധം’ എന്ന സന്ദേശമുള്ള ബോർഡുകളും പാർട്ടിയിൽ അംഗത്വമെടുക്കുന്നതിനുള്ള ക്യുആർ കോഡുകളും സമരവേദിയിൽ സ്ഥാപിച്ചിരുന്നു. പാർട്ടി നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം പ്ലേറ്റും സ്പൂണുമായെത്തിയ പ്രവർത്തകർ അവ കൊട്ടിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. കോവിഡ്-19 മഹാമാരിക്കാലത്ത് പാത്രങ്ങൾ അടിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തോട് സാമ്യമുള്ള രീതിയിലായിരുന്നു സിജെപിയുടെ പ്രതിഷേധരീതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group






