
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ ഏകദേശം 440 കോടി രൂപ നിക്ഷേപമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് പോലീസ്. പാർട്ടിയിലെ വിമത എംഎൽഎമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അക്കൗണ്ടുകളിലെ പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നത് തടഞ്ഞിട്ടുണ്ടെങ്കിലും പുതിയ നിക്ഷേപങ്ങൾക്ക് നിയന്ത്രണമില്ലെന്ന് പോലീസ് അറിയിച്ചു.
സമീപകാല നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ ശക്തമായ വിഭാഗീയത നിലനിൽക്കുകയാണ്. മുൻ മന്ത്രി അരൂപ് ബിശ്വാസിന്റെയും പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങൾ തമ്മിലുള്ള അധികാര പോരാട്ടത്തിനിടെയാണ് ഋതബ്രതയെ അനുകൂലിക്കുന്ന 10 എംഎൽഎമാർ സൈബർ ക്രൈം പോലീസിൽ പരാതി നൽകിയത്. അക്കൗണ്ടുകളിലെ ഫണ്ടുകളുടെ ഉറവിടം പരിശോധിച്ച് ക്രിമിനൽ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, മമത ബാനർജിയെ അനുകൂലിക്കുന്ന വിഭാഗം ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണെന്ന് അറിയിച്ചു. പാർട്ടിയുടെ സാമ്പത്തിക കാര്യങ്ങളിൽ അരൂപ് ബിശ്വാസിന് നിലവിൽ അധികാരമില്ലെന്ന് എംഎൽഎ കുനാൽ ഘോഷ് പ്രതികരിച്ചു. ജൂൺ 5-ന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സുഭാശിഷ് ചക്രവർത്തിയെ പുതിയ ട്രഷററായി തെരഞ്ഞെടുത്തതായും അദ്ദേഹം വ്യക്തമാക്കി. അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ പാർട്ടിക്കുള്ളിലെ തർക്കം പോലീസ് അന്വേഷണത്തിലും നിയമപോരാട്ടത്തിലുമെത്തിയിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group






