
നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ബാലചന്ദ്രകുമാറിന്റെ കുടുംബ സുഹൃത്ത് അനന്തു സുരേഷിന്റെ പരാതിയില്‍ ഡിജിപി അന്വേഷണത്തിന് നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയത്. ബാലചന്ദ്രകുമാറിന്റെ മരണത്തിലും രോഗബാധയിലും സംശയമുണ്ടെന്ന് ഭാര്യ ഷീബയും പറഞ്ഞു. അനന്തു സുരേഷ് തന്നെ വന്ന് കണ്ടിരുന്നുവെന്നും ആവശ്യമെങ്കില്‍ വേറെ പരാതി നല്‍കുമെന്നും ഷീബ മാധ്യമങ്ങളോട് പറഞ്ഞു.
ബാലചന്ദ്രകുമാറിന് മറ്റ് അസുഖങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വൃക്കയിലെ കല്ല് നീക്കം ചെയ്തതിന് ശേഷമാണ് ബാലചന്ദ്രകുമാറിൻ്റെ ആരോഗ്യസ്ഥിതി മോശമായത്. ടെസ്റ്റുകള്‍ ചെയ്ത റിപ്പോർട്ടുകൾ തങ്ങളുടെ കൈവശമുണ്ട്. ബാലുവിന് എന്ത് സംഭവിച്ചു എന്നറിയാന്‍ സ്‌കാനിങ് റിപ്പോര്‍ട്ട് മാത്രം മതിയാകുമെന്നും ഭാര്യ പറഞ്ഞു. ബാലചന്ദ്രകുമാറിനെ മനഃപൂര്‍വ്വം തന്നെ അപകടപ്പെടുത്താന്‍ വേണ്ടി ചില ഡോക്ടര്‍മാര്‍ ചില ഇടപെടലുകള്‍ നടത്തി എന്ന് ശക്തമായി തന്നെ വിശ്വസിക്കാവുന്ന ചില വിവരങ്ങള്‍ തനിക്ക് ലഭിച്ചതായി അനന്തു പരാതിയില്‍ സൂചിപ്പിച്ചിരുന്നു. കാലില്‍ ഉണ്ടായ ഒരു നീര് ആയിരുന്നു ബാലചന്ദ്രകുമാറില്‍ കാണപ്പെട്ട ആദ്യത്തെ രോഗലക്ഷണമെന്നും തുടര്‍ന്ന് നടന്ന പരിശോധനകളില്‍ അദ്ദേഹത്തിന്റെ ഒരു കിഡ്നിയില്‍ ഒരു സ്റ്റോണ്‍ ഉണ്ട് എന്ന് കണ്ടെത്തിയെന്നും അനന്തു ചൂണ്ടിക്കാട്ടി.
കിഡ്‌നി സ്റ്റോൺ നീക്കം ചെയ്യുന്നതിനായാണ് ബാലചന്ദ്രകുമാര്‍ തിരുവനന്തപുരം എസ്‌ഐടി ആശുപത്രിയില്‍ ചികിത്സ തേടിയതെന്നും അനന്തു പറഞ്ഞിരുന്നു. എസ്‌ഐടി ആശുപത്രിയിലെ ഡോ. ശിവരാമകൃഷ്ണനെതിരെയും ആരോപണം ഉയര്‍ത്തിയിരുന്നു. 2024 ഡിസംബര്‍ പതിമൂന്നിനായിരുന്നു ബാലചന്ദ്രകുമാറിന്റെ മരണം. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെയും അനന്തുവിന്റെ പരാതിയില്‍ പരാമര്‍ശമുണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







