
തിരുവനന്തപുരം: ഗാർഹിക സോളർ പാനലുകളുടെ ആധിക്യം കാരണമുള്ള ഗ്രിഡ് അസ്ഥിരത നിയന്ത്രിക്കാൻ രാജ്യത്ത് ആദ്യമായി നിർമിത ബുദ്ധിയുടെ (എഐ) സഹായം തേടി കെഎസ്ഇബി.
ഗാർഹിക സോളർ പാനലുകളുടെ ആധിക്യം കാരണം ഗ്രിഡ് സ്ഥിരത നഷ്ടമാകുകയും ഇൻവെർട്ടർറുകളും ട്രാൻസ്ഫോമറുകളും തകരാറിലാകുന്നതു തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി, യുഎസിലെ സ്റ്റാൻഫഡ് സർവകലാശാല പൂർവ വിദ്യാർഥികൾ സ്ഥാപിച്ച ക്ലീൻ എനർജി അനലിറ്റിക്സ് സ്റ്റാർട്ടപ്പായ ‘പ്രവാഹു’മായി കെഎസ്ഇബി നാളെ ധാരണാപത്രത്തിൽ ഒപ്പിടും.
അപകടകരമായ വോൾട്ടേജ് വർധന ഏതൊക്കെ സ്ട്രീറ്റ് ലവൽ ഫീഡർ ലൈനുകളിലും ട്രാൻസ്ഫോമറുകളിലും എപ്പോൾ ഉണ്ടാകുന്നുവെന്ന് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തി മുന്നറിയിപ്പു നൽകുന്ന സംവിധാനമാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിക്കുന്നത്. ഓരോ പ്രദേശത്തും സുരക്ഷിതമായി എത്ര സോളർ പാനലുകൾ കൂടി ഉൾക്കൊള്ളാനാകുമെന്നും ഇതുവഴി കണ്ടെത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗരോർജ വൈദ്യുതി ഉൽപാദിപ്പിക്കുന്ന സമയവും ആളുകൾ വൈദ്യുതി ഉപയോഗിക്കുന്ന സമയവും തമ്മിലുള്ള പൊരുത്തക്കേട് മൂലം കെഎസ്ഇബിക്ക് പ്രതിവർഷം 500 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നെന്നാണു കണക്ക്.
3 മാസം നീളുന്ന പരീക്ഷണ പദ്ധതിയിൽ പൂർണമായും സ്റ്റാർട്ടപ് സംരംഭത്തിന്റെ ചെലവിലാകും. വിജയകരമായാൽ കരാർ ഏറ്റെടുത്ത് സംസ്ഥാനത്താകെ വ്യാപിപ്പിക്കാൻ അവസരം നൽകുമെന്നാണു വ്യവസ്ഥ.







