
തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ് ടു 2025-26 അധ്യയന വർഷ പരീക്ഷാഫലവും പുനർമൂല്യനിർണയ നടപടികളും സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉയർന്ന സാഹചര്യത്തില്‍ കേന്ദ്ര സർക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രാധാന് കത്ത് നല്കി.
2026 മേയ് 13ന് പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ, പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാർക്ക് ലഭിച്ചതായി നിരവധി വിദ്യാർത്ഥികള്‍ പരാതിപ്പെട്ടിരുന്നു.
തുടർന്ന് നടന്ന പുനർമൂല്യനിർണയ നടപടികളിലും ഗുരുതരമായ സാങ്കേതിക-ഭരണപരമായ പ്രശ്നങ്ങള്‍ ഉണ്ടായതായി വിദ്യാർത്ഥികള്‍ ചൂണ്ടിക്കാട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെബ്സൈറ്റ് തകരാറുകള്‍, രജിസ്ട്രേഷൻ പിഴവുകള്‍, ഫീസ് അടയ്ക്കുന്നതിലെ ബുദ്ധിമുട്ടുകള്‍, അപേക്ഷാ സ്ഥിരീകരണത്തിലെ വൈകിപ്പ്, ഉത്തരക്കടലാസുകളുടെ പകർപ്പുകള്‍ ലഭിക്കാതിരിക്കുക അല്ലെങ്കില്‍ വ്യക്തതയില്ലാത്ത പകർപ്പുകള്‍ ലഭിക്കുക തുടങ്ങിയവയാണ് പ്രധാന പരാതികള്‍.
കൂടാതെ, ആവശ്യമായ തയ്യാറെടുപ്പുകളോ വിദ്യാർത്ഥികള്‍ക്കും അധ്യാപകർക്കും മതിയായ മാർഗനിർദേശങ്ങളോ നല്‍കാതെയാണ് OSM (On-Screen Marking) സംവിധാനം നടപ്പിലാക്കിയതെന്നും ആശങ്ക ഉയർന്നിട്ടുണ്ട്. സർവകലാശാല പ്രവേശനവും വിവിധ പ്രവേശനപരീക്ഷകളും പുരോഗമിക്കുന്ന നിർണായക ഘട്ടത്തില്‍ ഈ പ്രശ്നങ്ങള്‍ വിദ്യാർത്ഥികള്‍ക്ക് വലിയ മാനസിക സമ്മർദ്ദവും അനിശ്ചിതത്വവും സൃഷ്ടിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍, സിബിഎസ്ഇയുടെ മൂല്യനിർണയ-പുനർമൂല്യനിർണയ നടപടികളിലെ വീഴ്ചകള്‍ അടിയന്തരമായി പരിശോധിച്ച്, വിദ്യാർത്ഥികളുടെ പരാതികള്‍ക്ക് സുതാര്യവും നീതിപൂർണവും സമയബന്ധിതവുമായ പരിഹാരം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വിശദീകരിച്ച് ഗായത്രി ദേവി സമർപ്പിച്ച നിവേദനവും കേന്ദ്ര മന്ത്രിക്ക് നല്‍കിയിട്ടുണ്ട്.







