
ബെംഗളൂരു: മഡിവാളയിൽ ബലാത്സംഗത്തിനിരയായ മലയാളി കോളേജ് വിദ്യാർഥിനിയെയും സുഹൃത്തുക്കളെയും ഹണി ട്രാപ്പ് കേസിൽ കുടുക്കാൻ പ്രതി ശ്രമിച്ചതായി പരാതി. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹൈനസ് തനിക്കെതിരെ ഹണി ട്രാപ്പിന് ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് മഡിവാള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം. ബെംഗളൂരു നോർത്ത് ഡിസിപിയെ സമീപിച്ചപ്പോഴാണ് പ്രതിയുടെ പരാതിയെക്കുറിച്ച് അറിഞ്ഞതെന്ന് പെൺകുട്ടി പറഞ്ഞു.
മെയ് 12നാണ് ബെംഗളൂരുവിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായത്. അടുത്ത ദിവസം പരാതിയുമായി മഡിവാള പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്ന് പെൺകുട്ടി ആരോപിച്ചു. മണിക്കൂറുകളോളം സ്റ്റേഷനിൽ തുടരേണ്ടിവന്നതായും കേസ് ഒത്തുതീർപ്പാക്കുന്നതാണ് നല്ലതെന്ന് പൊലീസ് നിർദേശിച്ചതായും അവർ പറഞ്ഞു. പൊലീസിൽ നിന്നടക്കം ഭീഷണി നേരിട്ടെന്നും പെൺകുട്ടിയും സുഹൃത്തുക്കളും ആരോപിക്കുന്നു.
സുഹൃത്തുക്കൾ നടത്തുന്ന കഫേയുടെ വിൽപനയുടെ ഇടനിലക്കാരനായിരുന്ന ഹൈനസ്, വിൽപന സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കാനെന്ന പേരിൽ താമസസ്ഥലത്തെത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. കേസിൽ പ്രതി ഒളിവിലാണെന്നും കേരളത്തിലേക്ക് കടന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതായും റിപ്പോർട്ടുണ്ട്. അതേസമയം, പരാതിക്കാരെ ലഹരിക്കേസുൾപ്പെടെയുള്ള കേസുകളിൽ കുടുക്കാൻ ശ്രമം നടക്കുന്നതായും പെൺകുട്ടിയും സുഹൃത്തുക്കളും ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







