Spread the love

കോട്ടയം: കെസിഎ അന്തർ ജില്ലാ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടൂർണ്ണമെന്റിലെ മധ്യമേഖലാ മത്സരങ്ങളിൽ പാലക്കാടിനും തൃശൂരിനും വിജയം.

video
play-sharp-fill

തെക്കൻ മേഖലയിലെ മത്സരങ്ങളിൽ ആലപ്പുഴയും തിരുവനന്തപുരവും ജയിച്ചപ്പോൾ വടക്കൻ മേഖലയിൽ വയനാടും മലപ്പുറവും വിജയങ്ങളുമായി മുന്നേറി.

തൊടുപുഴ കെസിഎ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എറണാകുളത്തിനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു പാലക്കാടിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത എറണാകുളം 22.2 ഓവറിൽ 120 റൺസിന് പുറത്തായി. 35 റൺസെടുത്ത റെയ്ന റോസും 16 റൺസ് വീതം നേടിയ റോസാൻ ആന്റണിയും ശിവാനി സുരേഷുമാണ് എറണാകുളത്തിനായി ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാടിന് വേണ്ടി ജയദർശിനി മൂന്നും നിരുപമ ദാസ്, നന്ദന എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാലക്കാട് 24.5 ഓവറിൽ ലക്ഷ്യത്തിലെത്തി. പ്രിതികയും(40) സൂര്യകീർത്തനയും(33) ചേർന്നുള്ള 74 റൺസിന്റെ കൂട്ടുകെട്ടാണ് പാലക്കാടിന് വിജയം ഒരുക്കിയത്.

എറണാകുളത്തിന് വേണ്ടി അന്ന ജോൺസൻ രണ്ട് വിക്കറ്റ് വീഴ്ത്തി. മധ്യമേഖലയിലെ മറ്റൊരു മത്സരത്തിൽ തൃശൂർ എട്ട് വിക്കറ്റിന് ഇടുക്കിയെ കീഴടക്കി. ടോസ് നേടിയ ഇടുക്കി 24.1 ഓവറിൽ 122 റൺസെടുത്ത് പുറത്തായി. 39 റൺസെടുത്ത ശരണ്യ ശിവനും 32 റൺസെടുത്ത അമേയ സന്തോഷുമാണ് ഇടുക്കി ബാറ്റിങ് നിരയിൽ തിളങ്ങിയത്.

തൃശൂരിന് വേണ്ടി ദിനിക ദിനേഷ് മൂന്നും മേധ, വേദിക എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. തുടർന്ന് ബാറ്റ് ചെയ്ത തൃശൂർ 45 പന്തുകൾ ബാക്കി നിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. പുറത്താകാതെ 54 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയ പി സിജുവും 42 റൺസെടുത്ത പാർവ്വതി സലീഷുമാണ് തൃശൂരിന് അനായാസ വിജയമൊരുക്കിയത്.

പാലക്കാട് കോട്ട മൈതാനത്ത് നടന്ന മറ്റൊരു മത്സരത്തിൽ രണ്ട് വിക്കറ്റിനായിരുന്നു കണ്ണൂരിനെതിരെ വയനാടിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കണ്ണൂർ 24.2 ഓവറിൽ 96 റൺസിന് ഓൾ ഔട്ടായി. നാല് വിക്കറ്റെടുത്ത ദേവനന്ദയും മൂന്ന് വിക്കറ്റെടുത്ത തീർത്ഥയുമാണ് വയനാട് ബൗളിങ് നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വയനാട് 26.2 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 33 റൺസെടുത്ത ക്യാപ്റ്റൻ സ്വഫ്യയുടെയും 21 റൺസെടുത്ത പാർവ്വതി കുഞ്ഞുമോന്റെയും ഇന്നിങ്സുകളാണ് വയനാടിന് വിജയമൊരുക്കിയത്.

കണ്ണൂരിന് വേണ്ടി അരിത മൂന്നും തീർത്ഥ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറ്റൊരു മത്സരത്തിൽ മലപ്പുറം കാസർഗോഡിനെ ഒൻപത് വിക്കറ്റിന് തകർത്തു. ആദ്യം ബാറ്റ് ചെയ്ത കാസർഗോഡ് 24.5 ഓവറിൽ 82 റൺസിന് ഓൾ ഔട്ടായി. മലപ്പുറത്തിന് വേണ്ടി മാജിദ, വൈഗ, ദിയ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മലപ്പുറം 8.5 ഓവറിൽ ലക്ഷ്യത്തിലെത്തി.

ആലപ്പുഴ എസ് ഡി കോളേജ് മൈതാനത്ത് നടന്ന മത്സരത്തിൽ ഒൻപത് വിക്കറ്റിനായിരുന്നു കൊല്ലത്തിനെതിരെ ആലപ്പുഴയുടെ വിജയം. മഴ തടസ്സപ്പെടുത്തിയതിനെ തുടർന്ന് 20 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊല്ലം ആറ് വിക്കറ്റ് നഷ്ടത്തിൽ 86 റൺസെടുത്തു. തുടർന്ന് വിജെഡി നിയമപ്രകാരം ആലപ്പുഴയുടെ വിജയലക്ഷ്യം 20 ഓവറിൽ 90 റൺസായി പുതുക്കി നിശ്ചയിച്ചു. 35 റൺസെടുത്ത നിള വി നായരുടെയും 28 റൺസെടുത്ത എ എസ് ദേവിയുടെയും ഇന്നിങ്സുകളുടെ മികവിൽ 14.4 ഓവറിൽ ആലപ്പുഴ ലക്ഷ്യത്തിലെത്തി.

മേഖലയിലെ മറ്റൊരു മത്സരത്തിൽ തിരുവനന്തപുരം 59 റൺസിന് കോട്ടയത്തെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത തിരുവനന്തപുരം 30 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. 77 റൺസെടുത്ത അമീറ ബീഗവും 69 റൺസെടുത്ത ഉർവ്വശിയുമാണ് തിരുവനന്തപുരത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കോട്ടയം 25.5 ഓവറിൽ 128 റൺസിന് ഓൾ ഔട്ടായി. തിരുവനന്തപുരത്തിന് വേണ്ടി സുബി എയ്ഞ്ചൽ മൂന്നും ഇഷിത ഷാനി രണ്ടും വിക്കറ്റുകൾ വീഴ്ത്തി. 42 റൺസെടുത്ത ജുവൽ ജീൻ ജോണാണ് കോട്ടയത്തിൻ്റെ ടോപ് സ്കോറർ.