
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിധി പുറത്തുവന്ന്, ബിജെപി മൂന്ന് സീറ്റുകള്‍ നേടിയതിന് പിന്നാലെ പ്രതികരണവുമായി നടി ലക്ഷ്മിപ്രിയ. എല്ലാ ഹിന്ദു സമാജങ്ങളെയും ചേര്‍ത്ത് പിടിയ്ക്കാന്‍ ബിജെപി നേതൃത്വത്തിന് കഴിയണമെന്നും ബാക്കി ആരെയും പ്രീണിപ്പിക്കാന്‍ പോകരുതെന്നും നടി ഫേസ്ബുക്കില്‍ കുറിച്ചു. അനൂപ് ആന്റണി, ഷോണ്‍ ജോര്‍ജ്, പിസി ജോര്‍ജ് ഇവരുടെ പരാജയം ഉദാഹരണമാക്കി കൊണ്ടായിരുന്നു ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് കുറിപ്പ്. ഇനിയെങ്കിലും അച്ചന്‍മാരുടെ അരമനയുടെ തിണ്ണനിരങ്ങാന്‍ ബിജെപി നേതാക്കള്‍ പോകരുതെന്നും എത്ര ചേര്‍ത്ത് പിടിച്ചാലും ഉരുട്ടി കൊടുത്താലും അവര്‍ ബിജെപിയെ പിന്തുണയ്ക്കില്ലെന്നും ലക്ഷ്മിപ്രിയ കുറിച്ചു.
അതിന് പകരമായി ഹിന്ദു കമ്മ്യൂണിറ്റി നേതാക്കളെ കാണുക. ഹിന്ദു മഹാസഭ, ബ്രാഹ്‌മണ സഭ, വിശ്വകര്‍മ്മ സഭ, ഗണക സഭ, എന്‍എസ്എസ്, എസ്എന്‍ഡിപി, കെപിഎംഎസ് തുടങ്ങി എല്ലാ ഹിന്ദു സമാജങ്ങളെയും ചേര്‍ത്തു പിടിക്കുക. അവര്‍ക്ക് അടിസ്ഥാന ജീവിത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി കൊടുക്കുക. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്തുക. പെന്‍ഷനും മരുന്നിനുള്ള സംവിധാനവും ഉണ്ടാക്കി കൊടുക്കുക. വോട്ടൊക്കെ താനേ പോന്നോളും എന്നും ലക്ഷ്മിപ്രിയ കുറിച്ചു. മുസ്ലിം ലീഗും എസ് ഡി പി ഐയും ജമാഅത്തെ ഇസ്ലാമിയും മതേതര പാര്‍ട്ടി ആണെങ്കില്‍ ഭാരതീയ ജനതാ പാര്‍ട്ടിയും മതേതര പാര്‍ട്ടിയാണെന്നും അവർ കൂട്ടിച്ചേർത്തു.






