Spread the love

മരിച്ച സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം പിൻവലിക്കാൻ അസ്ഥികൂടവുമായി എത്തിയ സംഭവത്തിൽ പ്രതികരിച്ച് ഒഡിഷ ഗ്രാമീൺ ബാങ്ക്. തങ്ങൾ രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്നും, അക്കൗണ്ട് ഉടമ നേരിട്ട് വരണമെന്ന് നിർബന്ധിച്ചിട്ടില്ലെന്നുമാണ് ബാങ്ക് അധികൃതർ പറയുന്നത്. ഒഡീഷ സ്വദേശിയായ ജിതു മുണ്ട എന്ന 50കാരന് ബാങ്ക് നടപടിക്രമങ്ങളെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്തത് പ്രശ്നം സങ്കീർണമാക്കിയെന്ന വിശദീകരണമാണ് ബാങ്കിൻ്റെ ഭാഗത്ത് നിന്നുണ്ടായത്. ഒഡിഷയിലെ കെയ്ഞ്ചോർ ജില്ലയിലാണ് 50കാരനായ ജിതു മുണ്ട, തൻ്റെ മരിച്ചുപോയ സഹോദരി കൽറ മുണ്ടയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയത്.

video
play-sharp-fill

കൽറ മുണ്ടയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 19300 രൂപ പിൻവലിക്കാനായിരുന്നു ജിതു മുണ്ട അസ്ഥികൂടവുമായി ബാങ്കിലെത്തിയത്. അക്കൗണ്ട് ഉടമ നേരിട്ട് വന്നാലേ പണം നൽകാനാവൂ എന്ന് ബാങ്ക് ജീവനക്കാർ പറഞ്ഞതിനാലാണ് അസ്ഥികൂടവുമായി ബാങ്കിലെത്തിയതെന്നാണ് ഇദ്ദേഹം പറയുന്നത്. മരിച്ചുപോയ സഹോദരിക്ക് പെൻഷൻ ഇനത്തിലും മറ്റുമായി ലഭിച്ച 19300 രൂപ, തൻ്റെയും കുടുംബത്തിൻ്റെയും കടുത്ത ദാരിദ്ര്യത്തിൽ നിന്നുള്ള താത്കാലിക രക്ഷയാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇദ്ദേഹം. സഹോദരിയുടെ അസ്ഥികൂടം തുണിയിൽ പൊതിഞ്ഞ് മൂന്ന് കിലോമീറ്ററോളം ചുമന്നാണ് ജിതു മുണ്ട ബാങ്കിലെത്തിയത്. ബാങ്കിലുണ്ടായിരുന്നവർ ഇത് കണ്ട് പകച്ചുപോയി. പിന്നീട് പൊലീസ് സ്ഥലത്തെത്തി ഇദ്ദേഹത്തെ അനുനയിപ്പിച്ചു. പിന്നാലെ ഒടുവിൽ ബാങ്ക് പണം നൽകാൻ സമ്മതിച്ചതായാണ് വിവരം. കൽറ മുണ്ടയുടെ അസ്ഥികൾ വീണ്ടും സംസ്കരിച്ചു.