
രണ്ടു വർഷം ജയിൽ വാസം: സമ്പാദിച്ചത് 18000 രൂപ; കുറച്ചത് 15 കിലോ : പീഡനക്കേസിൽ അകത്തായ ആൾ ദൈവം ജയിൽ വാസം ആഘോഷമാക്കുന്നു
സ്വന്തം ലേഖകൻ
ലഖ്നൗ: പീഡനവും കൊലപാതകവും അടക്കമുള്ള ക്രൂര കുറ്റകൃത്യങ്ങളിൽ കുടുങ്ങി അകത്തായ വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിങിന് ജയിലിൽ ജോലി പച്ചക്കറി കൃഷി. രണ്ടു വർഷത്തോളമായി ജയിലിൽ കഴിയുന്ന ഇദ്ദേഹം 18000 രൂപയാണ് പച്ചക്കറി കൃഷിയിലൂടെ സമ്പാദിച്ചിരിക്കുന്നത്. അണ്‍ സ്‌കില്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഗൂര്‍മീതിന് ദിവസവും 40 രൂപയാണ് ജോലിയ്ക്ക് ശമ്പളം നല്‍കുന്നത്. ആൾ ദൈവത്തിന്റെ ഭാരം ജയിലില്‍ വെച്ച് പതിനഞ്ചു കിലോ കുറഞ്ഞെന്ന് അധികൃതര്‍ പറയുന്നു. ജയില്‍ വളപ്പില്‍ കൃഷിപ്പണികള്‍ ചെയ്തതു മൂലമാണ് അദ്ദേഹത്തിന്റെ ഭാരം കുറഞ്ഞത്. 105 കിലോഗ്രാം ഭാരമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാരം 90 കിലോഗ്രാം ആണ്. ജയില്‍ വളപ്പില്‍ തക്കാളി, ഉരുളക്കിഴങ്ങ് പോലുള്ള പച്ചക്കറികള്‍ കൃഷി ചെയ്ത് അവ ജയില്‍ മെസ്സില്‍ തന്നെ വിറ്റ വകയിലാണ് 18,000 രൂപ സമ്പാദിച്ചത്. ബലാത്സംഗ, കൊലപാതക കേസുകളില്‍ 2017 ഓഗസ്റ്റ് 25നാണ് റാം റഹീം അറസ്റ്റിലായത്.
ഇരുപതു വര്‍ഷത്തെ തടവു ശിക്ഷയായിരുന്നു കോടതി വിധിച്ചത്. 8647 നമ്പര്‍ ജയില്‍പുള്ളിയായ ഗുര്‍മീത് സിങ്ങിനെ ബാബ എന്നാണ് ജയിലിലെ മറ്റു തടവുകാര്‍ വിളിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നു തടവു പുള്ളികള്‍ക്കൊപ്പം പ്രത്യേക സെല്ലിലാണ് ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്നത്. ജയില്‍ പൊതുവെ ശാന്ത സ്വഭാവക്കാരനെന്നാണ് അധികൃതര്‍ ഇയാളെക്കുറിച്ച് പറയുന്നത്.
പാരാമിലിട്ടറി ഉദ്യോഗസ്ഥരെയടക്കം നിയോഗിച്ച് അതീവ സുരക്ഷയോടെയാണ് അദ്ദേഹത്തെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.