
മലപ്പുറം: ചൂട് കാരണം ജനല്‍ തുറന്നിട്ട് രാത്രി വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ മൂന്നേ മുക്കാല്‍ പവന്റെ പാദസരം മോഷ്ടിച്ചു.
വണ്ടൂർ ശാന്തിനഗറിലെ അക്കരപ്പറമ്പ്ൻ അബ്ദുവിന്റെ മൂത്തമകള്‍ നജ്ലയുടെ പാദസരമാണ് മോഷ്ടാവ് മുറിച്ചെടുത്തത്. ഇന്ന് പുലർച്ചയായിരുന്നു മോഷണം നടന്നത്. വലതുകാലില്‍ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് നോക്കിയപ്പോഴാണ് ജനലിന് സമീപം മോഷ്ടാവിനെ കണ്ടത്. ബഹളം കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും പാദസരങ്ങളുമായി മോഷ്ടാവ് കടന്നുകളഞ്ഞിരുന്നു.
കനത്ത ചൂട് കാരണം ജനലുകള്‍ എല്ലാം തുറന്നിട്ടിരുന്നു. സംഭവ സമയത്ത് ഏഴോളം അംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. പരാതി പ്രകാരം വണ്ടൂർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
വേനല്‍ക്കാലമായതിനാല്‍ രാത്രിസമയങ്ങളിലും കനത്ത ചൂടാണ്. അതിനാല്‍ ഒട്ടുമിക്ക വീട്ടുകാരും ജനല്‍വാതിലുകള്‍ തുറന്നിട്ടാണ് ഉറങ്ങുന്നത്. ഈ തക്കം നോക്കി രാത്രികാലങ്ങളില്‍ മോഷ്ടാക്കള്‍ സജീവമാകുകയാണ്.
ഗ്രാമപ്രദേശങ്ങളില്‍ ഒറ്റപ്പെട്ടതും അല്ലാത്തതുമായ വീടുകള്‍ കേന്ദ്രീകരിച്ച് ജനല്‍ വഴി സ്വർണാഭരണങ്ങള്‍ കവരാൻ മോഷ്ടാക്കള്‍ രാത്രിയില്‍ ഇനിയും എത്താനിടയുണ്ട്. അതിനാല്‍ ജനല്‍ തുറന്നിട്ട് സമീപത്ത് കട്ടിലില്‍ കിടന്നുറങ്ങരുതെന്നാണ് പൊലീസിൻ്റെ മുന്നറിയിപ്പ്. ജനങ്ങള്‍ ഏറ്റവും നന്നായി ഉറങ്ങുന്ന പുലർച്ച രണ്ടിന് ശേഷമുള്ള സമയങ്ങളിലാണ് മോഷണങ്ങള്‍ കൂടുതലായും ഉണ്ടാകുന്നതെന്നും പൊലീസ് പറഞ്ഞു.









