
ഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും.
സംസ്ഥാന സർക്കാരിന്‍റെ വാദവും ഇന്നുണ്ടായേക്കുമെന്നാണ് കരുതുന്നത്. ശബരിമലക്കേസില്‍ ആറാം ദിവസത്തെ വാദത്തിലേക്കാണ് സുപ്രീംകോടതി കടക്കുന്നത്.
കഴിഞ്ഞ തവണ കേസില്‍ മുതിർന്ന അഭിഭാഷകരായ ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാൻ വി ഗിരി എന്നിവരാണ് വാദം ഉന്നയിച്ചത്. ഇന്ന് മറ്റു മുതിർന്ന അഭിഭാഷകരുടെ വാദം പൂർത്തിയാല്‍ സംസ്ഥാനസർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപത് വാദിക്കും.
സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കണോ വേണമോ എന്നതില്‍ കൃത്യമായ നിലപാട് പറഞ്ഞിട്ടില്ല. യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വാദിക്കാൻ അനുവദിക്കണമെന്ന ആവശ്യമാണ് സംസ്ഥാനസർക്കാർ മുന്നോട്ടുവച്ചത്.
യുവതി പ്രവേശനത്തില്‍ മതപണ്ഡിതരുടെയും സാമൂഹികനേതാക്കളുടെ സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നും സർക്കാർ നിർദ്ദേശിച്ചിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള പ്രായ വിലക്ക് അനിവാര്യ മതാചാരമാണോയെന്ന് കോടതിക്ക് പരിശോധിക്കാനാകില്ലെന്നാണ് തന്ത്രി സുപ്രീം കോടതിയില്‍ വാദിച്ചത്.

