
ഏറ്റുമാനൂർ: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒന്നരമാസം മുമ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ സർജിക്കല്‍ ബ്ലോക്കിന്റെ ഒരു ഭാഗം അടർന്നുവീണ സംഭവത്തില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്.
പുതുതായി നിർമിച്ച സർജിക്കല്‍ ബ്ലോക്കിന്റെ അഞ്ചാം നിലയിലെ ഷെയ്ഡിന്റെ ഭാഗം കഴിഞ്ഞ ശനിയാഴ്ചയാണ് അടർന്നുവീണത്.
താഴെ പാർക്ക് ചെയ്ത കാറിനു വലിയ തോതില്‍ കേടുപാടുകള്‍ പറ്റിയതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇപ്പോള്‍ ഈ ഭാഗത്ത് കയറുകെട്ടി തിരിച്ച് പാർക്കിംഗ് നിരോധിച്ചിരിക്കുകയാണ്. ഇഎൻടി വിഭാഗത്തിലെ ലേഡി ഡോക്ടറുടെ കാറാണ് തകർന്നത്. തലനാരിഴയ്ക്കാണ് ഡോക്ടർ രക്ഷപ്പെട്ടത്. ഫോൺ ചെയ്തു കൊണ്ട് മാറിനിൽക്കുകയായിരുന്നു ഡോക്ടർ.
പുതിയ സർജിക്കല്‍ ബ്ലോക്കിന്റെ ഒരു ഭാഗം അടർന്നു വീണത് നിർമാണത്തിലെ ഗുരുതരമായ പിഴവാണെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എം. മുരളി, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരൻ എന്നിവർ പറഞ്ഞു. സംഭവം മറച്ചുവയ്ക്കാൻ അധികൃതർ ശ്രമിച്ചത് ദുരൂഹമാണ്. സർജിക്കല്‍ ബ്ലോക്ക് നിർമാണത്തില്‍ വൻ അഴിമതി നടന്നതിന്റെ തെളിവാണ് കെട്ടിടത്തിന്റെ ഭാഗങ്ങള്‍ ഇടിഞ്ഞുവീണത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗികളടക്കം നൂറുകണക്കിന് ആളുകള്‍ ഈ കെട്ടിടത്തിലുണ്ട്. കെട്ടിടത്തിന്റെ ഫിറ്റ്നസ് പരിശോധിക്കണം. പുതിയ സർജിക്കല്‍ ബ്ലോക്ക് കെട്ടിടത്തിന്റെ ക്വാളിറ്റി ടെസ്റ്റ് നടത്തുന്നതിന് കോടതിയിലും നിർമാണത്തിലെ അഴിമതി സംബന്ധിച്ച് വിജിലൻസിലും പരാതി നല്‍കുമെന്ന് എം. മുരളിയും ആനന്ദ് പഞ്ഞിക്കാരനും അറിയിച്ചു.



