
പാങ്ങ്: അപകട വാർത്ത കേട്ടതുമുതൽ വിവിധയിടങ്ങളിൽ നിന്നെത്തിയ ആളുകളും വാഹനങ്ങളും കാരണം പള്ളിപ്പറമ്പ് അങ്ങാടിയും പരിസരവും നിറഞ്ഞു.
കളിചിരികൾ വിട്ടൊഴിയാത്ത സ്കൂൾ മുറ്റവും പാങ്ങ് പള്ളിപ്പറമ്പ് അങ്ങാടിയും ഇന്നലെ സങ്കടക്കടലായി നിറഞ്ഞൊഴുകി. രാത്രി ഏറെ വൈകിയിട്ടും ആരും ഉറങ്ങിയില്ല. എല്ലാ വഴികളും ഇന്നലെ പാങ്ങ് ചേണ്ടിയിലേക്കായിരുന്നു.
ആദ്യ മണിക്കൂറുകളിൽ കൃത്യമായ വിവരങ്ങൾ ഉണ്ടായിരുന്നില്ല. അധ്യാപകർ പങ്കുവച്ച ചിത്രങ്ങളും ആശുപത്രിയിൽനിന്ന് ചിലർ അന്വേഷിച്ച് അറിയിക്കുന്ന കാര്യങ്ങളും മാത്രമായിരുന്നു ലഭിച്ചിരുന്നത്. ആരെല്ലാം ഏതെല്ലാം ആശുപത്രികളിലാണ്, എത്ര പേർ മരണപ്പെട്ടു, ആരൊക്കെ ചികിത്സയിലാണ് തുടങ്ങിയ വിവരങ്ങളറിയാൻ ഏറെ സമയമെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരമറിയാതെ ആശങ്കയിലായവരെയും മരണവാർത്തയറിഞ്ഞ് എത്തിയവരെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും സങ്കടത്തിലായി. ഇതിനിടെ പലരും അപകട സ്ഥലത്തേക്കു തിരിച്ചു. മരണപ്പെട്ടവരുടെ പൊതുദർശനത്തിനും ചടങ്ങുകൾക്കും സൗകര്യങ്ങളൊരുക്കുക കൂടി വേണമെന്നതിനാൽ നാട് ഉറങ്ങാതെ ഓടിനടന്നു.
സ്കൂളിലെ പാചകക്കാരി സാജിദ, അധ്യാപകർ തുടങ്ങിയവരെക്കുറിച്ചെല്ലാം നാട്ടുകാർക്കു പറയാൻ നല്ലതു മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നും ചിരിച്ചു മാത്രം കാണുന്ന മുഖങ്ങൾ മറക്കാനാകില്ലെന്ന്, അവിടെ പച്ചക്കറി എത്തിക്കാറുള്ള കർഷകനും അയൽവാസിയുമായ ഡി.സിറാജുദ്ദീൻ പറഞ്ഞു.







