
കോട്ടയം: പാചക വാതകത്തിന് ക്ഷാമം തുടരുമ്ബോഴും സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വ്യാപകം. വാണിജ്യ, ഗാർഹിക സിലിണ്ടറുകള്‍ ഇരട്ടിയിലേറെ രൂപയ്ക്കാണ് കരിഞ്ചന്തയില്‍ വില്‍പ്പന.
പരിശോന നടക്കുന്നുണ്ടെങ്കിലും കാര്യമായ നടപടിയില്ല. 14 കിലോ തൂക്കം വരുന്ന ഗാർഹിക പാചകവാതക സിലിണ്ടറിന് 976 രൂപയാണ് വില. കരിഞ്ചന്തയില്‍ 2000ന് മുകളില്‍ നല്‍കണം. 1976 രൂപ വില വരുന്ന 19 കിലോ പാചക വാതക സിലിണ്ടർ കിട്ടാനില്ല. കരിഞ്ചന്തയില്‍ 4000 രൂപ വരെയാണ് വാങ്ങുന്നത്.
കരിഞ്ചന്ത വ്യാപാരം ഏജൻസികള്‍ നേരിട്ട് നടത്തുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ അവശ്യസർവീസുകള്‍ക്ക് ലഭിക്കുന്ന സിലിണ്ടറുകളാണ് മറിച്ചു വില്ക്കുന്നവയില് ഏറെയും. ഏജൻസികളുടെ ഒത്താശയോടെ ഇതിനായി പ്രത്യേക സംഘവുമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിലകൂട്ടി ഹോട്ടലുകള്‍
പാചക വാതകം ക്ഷാമം രൂക്ഷമായതോടെ വിഭവങ്ങളുടെ വിലയും കൂട്ടി. മുട്ടക്കറിക്ക് എഴുപത് രൂപവരെ ഈടാക്കുന്ന ഹോട്ടലുകള്‍ കോട്ടയം നഗരത്തിലുണ്ട്. ഊണ് നല്കുന്ന ഭൂരിഭാഗം ഹോട്ടലുകളും താത്ക്കാലികമായി വിറകടുപ്പിലേക്കു മാറി. പലയിടത്തും താല്‍ക്കാലികമായി വിറകടുപ്പ് നിർമിച്ചാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഇതേ പ്രതിസന്ധിയിലാണ് കേറ്ററിംഗ് മേഖല.
ഈസ്റ്ററിന് ശേഷം വിവാഹ സീസണ് തുടങ്ങിയതോടെ പല കേറ്ററിംഗ് ഉടമകളും മുൻകൂർ ലഭിച്ച ഓർഡറുകള്‍ കൃത്യമായി ചെയ്യാൻ പെടാപ്പാടുപെടുകയാണ്. പലരും വിറകടുപ്പിലേയ്ക്ക് മാറി. ചിലർ വിഭവങ്ങളിലും മാറ്റം വരുത്തി. സ്പോട്ടില്‍ പാചകം ചെയ്യുന്ന വിഭവങ്ങങ്ങളുടെ എണ്ണം കുറച്ചു. സിവില്‍ സപ്ലൈസ് കമ്മിഷണറുമായി നടത്തിയ ചർച്ചയില്‍ കേറ്ററിംഗ് അസോസിയേഷന് പാചക വാതകം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഈ ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല.
കൊള്ളവിലയില്‍ പാചകവാതകം കരിഞ്ചന്തയില്‍ സുലഭമാണ്. എങ്ങനെ കരിഞ്ചന്തയില്‍ സിലിണ്ടറുകള്‍ എത്തുന്നു എന്ന് പരിശോധിക്കപ്പെടണമെന്ന്
ഓള് കേരള കേറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സഖറിയ ആവശ്യപ്പെട്ടു.
അവശ്യ സർവീസുകളുടെ സിലിണ്ടർ വകമാറ്റുന്നുവെന്നാണ് പരാതി ഉയരുന്നത്.



