
തിരുവനന്തപുരം: മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വീണ ജോർജ്, എം.ബി. രാജേഷ്, ഒ.ആർ. കേളു എന്നിവർ തോല്‍ക്കുമെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളില്‍ നിന്നുള്ള പ്രാഥമിക വിലയിരുത്തല്‍.
ഭരണത്തുടർച്ചയെന്ന എല്‍ഡിഎഫ് മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. 80 സീറ്റുകള്‍ ഉറപ്പിച്ചെന്നാണ് കീഴ് ഘടകങ്ങളുടെ റിപ്പോർട്ടുകള്‍ അനുസരിച്ചുള്ള യുഡിഎഫ് കണക്കുകുട്ടലുകള്‍. തെക്കൻ കേരളം മുതല്‍ മലബാർ വരെ യുഡിഎഫ് തരംഗം പ്രകടമാണെന്നാണ് ജില്ല കമ്മിറ്റികളുടെ റിപ്പോർട്ടുകളിലെ ആകെത്തുക. എല്‍ഡിഎഫ് പ്രതീക്ഷയർപ്പിക്കുന്ന പല മണ്ഡലങ്ങളിലും യുഡിഎഫ് ജയിച്ചുകയറുമെന്നും ആലപ്പുഴയിലും തൃശൂരും പാലക്കാട്ടും അനുകൂല തരംഗമുണ്ടായാല്‍ സീറ്റുകളുടെ എണ്ണം വർധിക്കുമെന്നുമാണ് മുന്നണിയുടെ കണക്കുകൂട്ടല്‍.
തലസ്ഥാനത്ത് കോവളം നിലനിർത്തുന്നതിനൊപ്പം വട്ടിയൂർക്കാവ്, തിരുവനന്തപുരം, നെയ്യാറ്റിൻകര, അരുവിക്കര മണ്ഡലങ്ങളില്‍ ഉറച്ച വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്. കാട്ടാക്കടയില്‍ വിജയം നേരിയ ഭൂരിപക്ഷത്തിലായിരിക്കും. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള നേമത്തും കഴക്കൂട്ടത്തും കെ.എസ്. ശബരീനാഥനും ടി. ശരത്ചന്ദ്രപ്രസാദും അട്ടിമറി വിജയം നേടും. കൊല്ലത്ത് കുണ്ടറയും കരുനാഗപ്പള്ളിയും നിലനിർത്തുന്നതിനൊപ്പം കൊല്ലം, ചവറ, കുന്നത്തൂർ എന്നിവ പിടിച്ചെടുക്കും. കൊട്ടാരക്കര, പത്തനാപുരം മണ്ഡലങ്ങളില്‍ കടുത്ത മത്സരമായിരുന്നെന്നും വിലയിരുത്തലുണ്ട്.
കോട്ടയം ജില്ലയില്‍ പുതുപ്പള്ളി, കോട്ടയം, കടുത്തുരുത്തി തുടങ്ങി മിക്ക സീറ്റുകളിലും മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. പാലായില്‍ മാണി സി. കാപ്പന് തന്നെയാണ് മുൻതൂക്കം. പത്തനംതിട്ട ജില്ലയില്‍ കോന്നി ഒഴികെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് വിജയപ്രതീക്ഷ പുലർത്തുന്നു. മന്ത്രി വീണ ജോർജ് പരാജയപ്പെടുമെന്നും ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ടിലുണ്ട്.
ഇടുക്കി ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ട മുന്നേറ്റം നിയമസഭയിലും ആവർത്തിക്കുമെന്നാണ് വിലയിരുത്തല്‍. മന്ത്രി റോഷി അഗസ്റ്റിൻ പരാജയപ്പെടും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേവികുളത്ത് സിപിഎം വിട്ട് ബിജെപിയില്‍ ചേർന്ന എസ്. രാജേന്ദ്രൻ ഇടതുവോട്ടുകള്‍ അടർത്തിയെടുത്ത് ജയിച്ചേക്കുമെന്നും റിപ്പോർട്ടിലുണ്ട്. ആലപ്പുഴയില്‍ ഇടതുവിമതനായി മത്സരിച്ച ജി. സുധാകരൻ അമ്പലപ്പുഴയില്‍ അട്ടിമറി വിജയം നേടുമെന്നതാണ് ശ്രദ്ധേയമായ മറ്റൊരു വിലയിരുത്തല്‍. ഹരിപ്പാട് രമേശ് ചെന്നിത്തലയിലൂടെ മണ്ഡലം നിലനിർത്തുന്നതിനൊപ്പം കായംകുളത്ത് ശക്തമായ പോരാട്ടമാണ് നടന്നത്. അരൂരും കുട്ടനാട്ടും ഉറച്ച വിജയപ്രതീക്ഷയുണ്ട്.
എറണാകുളത്ത് കളമശ്ശേരി ഒഴികെയുള്ള 13 സീറ്റുകളിലും വിജയം ഉറപ്പാണെന്നാണ് ജില്ലാ യുഡിഎഫ് നേതൃത്വത്തിന്റെ നിഗമനം. കടുത്ത മത്സരം നടന്ന തൃപ്പൂണിത്തുറ, വൈപ്പിൻ, കൊച്ചി, കോതമംഗലം മണ്ഡലങ്ങളിലും മുന്നണി ജയിക്കുമെന്ന് തന്നെയാണ് കണക്കുകൂട്ടല്‍. പാലക്കാട് തൃത്താലയില്‍ മന്ത്രി എം.ബി. രാജേഷ് പരാജയപ്പെടുമെന്നാണ് യുഡിഎഫ് റിപ്പോർട്ട്. പാലക്കാട് രമേഷ് പിഷാരടിയുടെ ഭൂരിപക്ഷം പതിനായിരത്തിലധികമാവാം. വയനാട് മാനന്തവാടിയില്‍ മന്ത്രി ഒ.ആർ. കേളു പരാജയപ്പെടും. ജില്ലയിലെ മൂന്ന് സീറ്റുകളും യുഡിഎഫ് പിടിച്ചെടുക്കും.
മലപ്പുറം ജില്ലയില്‍ സമ്പൂർണ വിജയം നേടുമെന്ന ആത്മവിശ്വാസമുണ്ട്.
ശക്തമായ മത്സരമുള്ളത് പൊന്നാനിയിലും തവനൂരും മാത്രം. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, വടകര, കൊയിലാണ്ടി, നാദാപുരം, കൊടുവള്ളി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളില്‍ ജയിക്കുമെന്നാണ് യുഡിഎഫ് കീഴ്ഘടകങ്ങളുടെ റിപ്പോർട്ട്. മത്സരം മുറുകിയ തിരുവമ്പാടിയിലും വിജയസാധ്യതയുണ്ട്. തരംഗമുണ്ടായാല്‍ പേരാമ്പ്ര, കുന്ദമംഗലം, കോഴിക്കോട് നോർത്ത് എന്നിവക്കുപുറമെ മന്ത്രി മുഹമ്മദ് റിയാസ് എതിരാളിയായ ബേപ്പൂരും ജയിച്ചുകയറുമെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്.
കണ്ണൂരില്‍ പേരാവൂരും ഇരിക്കൂറും നിലനിർത്തുന്നതിനൊപ്പം കണ്ണൂർ മണ്ഡലം പിടിച്ചെടുക്കും. അഴീക്കോടും കൂത്തുപറമ്പിലും മത്സരം പ്രവചനാതീതമാണ്. കാസർകോട് ജില്ലയില്‍ മഞ്ചേശ്വരം, കാസർകോട്, തൃക്കരിപ്പൂർ മണ്ഡലങ്ങളില്‍ ഉറച്ച വിജയപ്രതീക്ഷ. ശക്തമായ മത്സരം നടക്കുന്ന ഉദുമയിലും ജയസാധ്യതയുണ്ടെന്നാണ് യുഡിഎഫ് നിഗമനം.



