
ഭുവനേശ്വര്‍: ഒഡിഷയിലെ നബരംഗ്പൂർ ജില്ലയില്‍ യുവതിയുടെ കൊലപാതകം പുറംലോകമറിഞ്ഞത് നാലുവയസുകാരന്റെ ഇടപെടലില്‍.
മകൻ അയല്‍ക്കാരോട് സംഭവം പറഞ്ഞതിനെ തുടർന്നാണ് കുറ്റകൃത്യം പുറത്തുവന്നത്. ഭാര്യയുടെ സ്വഭാവത്തില്‍ സംശയം തോന്നിയ ഭർത്താവ് അവളെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നു. ജോഡിംഗ പഞ്ചായത്തിന് കീഴിലുള്ള റായ്ഘർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്.
പ്രതിയായ സുഭാഷ് ഗാന്ദ് ശനിയാഴ്ച ഭാര്യ മനായി ഗാന്ദിനും കുട്ടികള്‍ക്കുമൊപ്പം ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ ശേഷം ദമ്പതികള്‍ക്കിടയില്‍ തർക്കമുണ്ടാകുകയും അത് കൈയേറ്റത്തിലും കലാശിക്കുകയും ചെയ്തു.
ഭാര്യയുടെ സ്വഭാവത്തില്‍ സംശയം തോന്നിയതിനെ ഭർത്താവ് ക്രൂരമായി മർദിച്ചു. ഗുരുതരമായ പരിക്കേറ്റ മനായി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്ന് പൊലീസ് പറയുന്നു. കുറ്റകൃത്യം മറച്ചുവെക്കാനായി പ്രതി അന്ന് രാത്രി തന്നെ മൃതദേഹം വീട്ടിലെ സെപ്റ്റിക് ടാങ്കിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദമ്പതികളുടെ നാല് വയസുള്ള മകൻ തന്റെ അമ്മ സെപ്റ്റിക് ടാങ്കിനുള്ളില്‍ ഉണ്ടെന്ന് അയല്‍ക്കാരെ അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയുടെ മൊഴിയില്‍ പരിഭ്രാന്തരായ ഗ്രാമവാസികള്‍ പ്രതിയെ ചോദ്യം ചെയ്യുകയും ഇയാള്‍ കുറ്റസമ്മതം നടത്തുകയുമായിരുന്നു.
വിവരം ലഭിച്ചതിനെത്തുടർന്ന് റായ്ഘർ സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് സ്ഥലത്തെത്തി യുവതിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെടുത്തു.സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.



