മണർകാട്ടെ ബീഫ് വിവാദം: മണർകാട് പഞ്ചായത്ത് പരിധിയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ബീഫ് സ്റ്റാളുകളുടെ പട്ടിക ചൂണ്ടിക്കാട്ടി പരാതി; ലൈസൻസില്ലാതെയും സുനാമി ഇറച്ചി വിൽക്കുന്നതുമായ സ്ഥാപനങ്ങൾക്ക് എതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത് മണർകാട് സ്വദേശി 

Spread the love

മണർകാട് : ഈസ്റ്റർ ദിനത്തിൻ്റെ തലേന്ന് ബീഫിൻ്റെ വിലയെച്ചൊല്ലി തർക്കമുണ്ടായയതിനെ തുടർന്ന് മണർകാട് യൂദാ മീറ്റ് അടച്ചു പൂട്ടിയ വിഷയത്തിൽ കൂടുതൽ പരാതിയുമായി മണർകാട് സ്വദേശി രംഗത്ത്.

video
play-sharp-fill

മണർകാട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ലൈസൻസില്ലാതെയും സുനാമി ഇറച്ചി വിൽക്കുന്നതുമായ സ്ഥാപനങ്ങളുടെ പട്ടിക സഹിതം മണർകാട് പഞ്ചായത്തിന് പരാതി നൽകിയാണ് ഇദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്.

മണർകാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ നിയമാനുസൃതമായ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഇറച്ചി കടകളെയും മാംസ ഉൽപ്പന്നങ്ങളുടെ വിൽപ്പനയെയും സംബന്ധിച്ചാണ് ഇദ്ദേഹം പരാതി നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂദാ മീറ്റ്സ് എന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചപ്പോൾ തന്നെ, പഞ്ചായത്ത് പരിധിയിലുള്ള മറ്റ് പല ഇറച്ചി കടകളും അനുബന്ധ സ്ഥാപനങ്ങളും യാതൊരുവിധ ലൈസൻസോ നിയമപരമായ അനുമതികളോ ഇല്ലാതെ ദീർഘകാലമായി പ്രവർത്തിച്ചുവരുന്നതായി കണ്ടെത്തിയതായി പരാതിയിൽ പറയുന്നു.

കാളയെയും പശുവിനെയും അറക്കാതെ പോത്തിനെയും, എരുമയെയും അറക്കുന്ന സ്ഥാപനങ്ങൾ എല്ലാം തന്നെ ഈസ്റ്ററിനു മുൻപ് തന്നെ വില 500 രൂപയാക്കിയിരുന്നതായി പരാതിയിൽ പറയുന്നു.

മണർകാട് പഞ്ചായത്തിൽ മണർകാട് ദേവി ക്ഷേത്രത്തിന് എതിർവശത്തുള്ള ഇടവഴിയിൽ, മുത്തൻമുക്ക് കള്ള് ഷാപ്പിന് നേരെ എതിർവശത്തായി ജോമോൻ എന്ന വ്യക്തി നടത്തുന്ന ഇറച്ചി കട നിലവിൽ ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നത് എന്നാണ് പരാതിയിൽ പറയുന്നത്.

മണർകാട് പടിയറ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത് ലൈസൻസോ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയോ മറ്റ് നിയമപരമായ രേഖകളോ ഇല്ലാതെ 30 വർഷത്തിലധികമായി ഈ സ്ഥാപനം പ്രവർത്തിക്കുന്നതായും പരാതിയിൽ വ്യക്തമാക്കുന്നു.

മണർകാട് ജംഗ്ഷനിലെ പഞ്ചായത്ത് കെട്ടിടത്തിൽ തന്നെ പ്രവർത്തിക്കുന്ന മാതാ മീറ്റ് സ്റ്റാളും ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

മണർകാട് മേഖലയിൽ പ്രവർത്തിക്കുന്ന ചില കോൾഡ് സ്റ്റോറേജുകളിൽ സാധാരണ ഇറച്ചിയേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് “സുനാമി ഇറച്ചി” എന്ന് വിളിക്കപ്പെടുന്ന മാംസം വിൽക്കുന്നതായി റിപ്പോർട്ടുകളുണ്ടെന്നും പരാതിയുണ്ട്. ഇത്തരം ഉൽപ്പന്നങ്ങളുടെ ഉറവിടം, ഗുണമേന്മ, സുരക്ഷ, നിയമപരമായ അനുമതി എന്നിവയെക്കുറിച്ചും, ഇവ വിൽക്കുന്നത് ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പാലിച്ചാണോ എന്നതിനെക്കുറിച്ചും വലിയ ആശങ്കയുണ്ട്.

ലൈസൻസില്ലാതെ ഇത്തരം കടകൾ പ്രവർത്തിക്കുന്നത് പൊതുജനാരോഗ്യം, ശുചിത്വം, നിയമപാലനം എന്നിവയെ ഗുരുതരമായി ബാധിക്കുന്ന കാര്യമാണ്. ഈ സാഹചര്യത്തിൽ, പഞ്ചായത്ത് സെക്രട്ടറി വിഷയത്തിൽ നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

പരാതി പറഞ്ഞ സ്ഥാപനങ്ങളിലും പഞ്ചായത്ത് പരിധിയിലുള്ള സമാനമായ മറ്റ് ഇറച്ചി വിൽപ്പന കേന്ദ്രങ്ങളിലും അടിയന്തര പരിശോധന നടത്തി സാധാരണക്കാരുടെ ആരോഗ്യവും പണവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. ഈ പരാതിയിൽ പറയുവന്ന സ്ഥാപനങ്ങൾക്ക് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 232 പ്രകാരമുള്ള സാധുവായ ലൈസൻസും മറ്റ് അനുമതികളും ഉണ്ടോ എന്ന് പരിശോധിക്കുക.

കോൾഡ് സ്റ്റോറേജുകളിലെ ഇറച്ചി സംഭരണവും വിൽപ്പനയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണോ എന്ന് ഉറപ്പുവരുത്തുക. ലൈസൻസോ നിയമപരമായ അനുമതികളോ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമപരമായ കർശന നടപടികൾ സ്വീകരിക്കുക – എന്നിവയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.