
ഇസ്ലാമാബാദ്: ഇന്ത്യയുടെ വാനമ്പാടി ആശാ ഭോസ്‌ലെ അന്തരിച്ചതുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടില്‍ ഇന്ത്യൻ ഗാനങ്ങളും ചലച്ചിത്ര ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയതിന് പാകിസ്ഥാനിലെ പ്രമുഖ വാർത്താ ചാനലായ ‘ജിയോ ന്യൂസി’നെതിരെ നടപടി. 2018 മുതല്‍ പാകിസ്ഥാനില്‍ ഇന്ത്യൻ ഉള്ളടക്കങ്ങള്‍ക്ക് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം.
പാകിസ്ഥാൻ ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ആണ് ചാനലിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. ഏപ്രില്‍ 12ന് 92-ാം വയസില്‍ അന്തരിച്ച ആശാ ഭോസ്‌ലെയുടെ ജീവിതത്തെക്കുറിച്ചുള്ള റിപ്പോർട്ടില്‍ അവരുടെ പ്രശസ്തമായ ഗാനങ്ങള്‍ ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു. ഇത് പാകിസ്ഥാൻ സുപ്രീം കോടതിയുടെ ഉത്തരവിനോടുള്ള വെല്ലുവിളിയാണെന്ന് റെഗുലേറ്ററി അതോറിറ്റി ആരോപിച്ചു. പിഴയോ, ചാനലിന്‍റെ സംപ്രേഷണം തടയലോ അല്ലെങ്കില്‍ ലൈസൻസ് റദ്ദാക്കലോ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.
എന്നാല്‍, ഈ നടപടിക്കെതിരെ ജിയോ ന്യൂസ് മാനേജിംഗ് ഡയറക്ടർ അസ്ഹർ അബ്ബാസ് ശക്തമായി പ്രതികരിച്ചു. ഒരു ഇതിഹാസ കലാകാരിയുടെ വിയോഗം റിപ്പോർട്ട് ചെയ്യുമ്പോള്‍ അവരുടെ സൃഷ്ടികള്‍ പുനരവലോകനം ചെയ്യുന്നത് മാധ്യമധർമ്മമാണെന്ന് അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കലയും അറിവും മാനവികതയുടെ പൊതുസ്വത്താണെന്നും അവയെ അതിർത്തികള്‍ക്കുള്ളില്‍ തളച്ചിടരുതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. ആശാ ഭോസ്‌ലെക്ക് പാകിസ്ഥാനോടുള്ള ആത്മബന്ധവും നുസ്രത്ത് ഫത്തേ അലി ഖാൻ തുടങ്ങിയവരുമായുള്ള അവരുടെ സഹകരണവും അദ്ദേഹം അനുസ്മരിച്ചു.



