
തിരുവനന്തപുരം: വ്യാജ സ്റ്റാഫിംഗ് ഏജൻസികളുടെ പേരില്‍ വ്യാപാരികളെയും ഹോട്ടല്‍/ റെസ്റ്റോറൻ്റ് ഉടമകളെയും ചെറുകിട സംരംഭകരെയും ലക്ഷ്യം വെച്ച് ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി കേരള പൊലീസ്.
സ്റ്റാഫിനെ നല്‍കാം’ എന്ന വ്യാജ വാഗ്ദാനവുമായാണ് തട്ടിപ്പുകാർ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ, പ്രത്യേകിച്ച് വാട്‌സ്‌ആപ്പ് മുഖേന, വ്യാജ പരസ്യങ്ങള്‍ നല്‍കി തട്ടിപ്പ് നടത്തുന്നത്.
തട്ടിപ്പുകാർ വിശ്വാസ്യതയുള്ള സ്ഥാപനങ്ങളുടെ പേരില്‍ വാട്‌സ്‌ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി വ്യാപാരികളുമായി ബന്ധപ്പെടുന്നു. രജിസ്റ്റർ ചെയ്‌ത പരാതികളില്‍ ‘SKAN Crew or SKAN നെക്സസ് എന്നീ സ്ഥാപനങ്ങളുടെ പേരാണ് തട്ടിപ്പുകാർ ഉപയോഗിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ആവശ്യമായ ജീവനക്കാരെ ജോലിക്കായി എത്തിക്കാമെന്ന് തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുകയും, വിശ്വാസം നേടുന്നതിനായി വ്യാജ കരാറുകള്‍, മാർഗ്ഗനിർദേശങ്ങള്‍, മറ്റ് രേഖകള്‍ എന്നിവ പങ്കുവെക്കുകയും ചെയ്യുന്നു.
തുടർന്ന് ‘അഡ്വാൻസ് ഫീസ്’, ‘യാത്ര ചെലവ്’ തുടങ്ങിയ വ്യാജ കാരണങ്ങള്‍ പറഞ്ഞ് പണം ആവശ്യപ്പെടുകയും, പണം ലഭിച്ചതിന് ശേഷം വിവിധ കാരണങ്ങള്‍ പറഞ്ഞു കാലതാമസം ഉണ്ടാക്കുകയും ഒടുവില്‍ വാഗ്ദാനം നല്‍കിയ സേവനങ്ങള്‍ നല്‍കാതെ കടന്നു കളയുകയും ചെയ്യുന്നു.
ഏതെങ്കിലും സ്ഥാപനവുമായി ഇടപെടുന്നതിന് മുമ്പ് അവരുടെ ഔദ്യോഗിക രജിസ്ട്രേഷൻ, ഓഫീസ് വിലാസം, വെബ്സൈറ്റ് എന്നിവ സ്ഥിരീകരിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.
വിശ്വാസ്യത ഉറപ്പാക്കിയതിന് ശേഷം മാത്രം പണമിടപാടുകള്‍ നടത്തണമെന്നും സംശയകരമായ ലിങ്കുകള്‍, രേഖകള്‍ എന്നിവ തുറക്കാതിരിക്കാനും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടൻ 1930 എന്ന സൈബർ ഹെല്‍പ്‌പ്ലൈൻ നമ്പറിലോ https://cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നല്‍കുക.



