
കര്‍ണാടകയില്‍ കുടുംബത്തോടൊപ്പമുളള യാത്രയ്ക്കിടെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത പാലക്കാട് സ്വദേശി ശ്രീനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചു. കടമ്പഴിപ്പുറത്തെ വീട്ടില്‍ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദര്‍ശനം നടക്കും. തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തില്‍ വെച്ച് ഉച്ചയ്ക് 1.30ന് മൃതദേഹം സംസ്‌കരിക്കും. ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്.
കാണാതായി നാലാം ദിവസത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യൂപോയിൻ്റിന് താഴെ മരത്തിന് മുകളിൽ കുടുങ്ങി കിടന്ന നിലയിലായിരുന്നു മൃതദേഹം. 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഏപ്രില്‍ ഏഴ് ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശ്രീനന്ദയെ കാണാതാകുന്നത്. പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് കുടുംബം അടക്കമുള്ള 40 അംഗ സംഘത്തിനൊപ്പം ചിക്കമഗളൂരുവില്‍ എത്തിയതായിരുന്നു ശ്രീനന്ദ. മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തു വെച്ചായിരുന്നു ശ്രീനന്ദയെ കാണാതാകുന്നത്. പൊലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവര്‍ ഉള്‍പ്പെടുന്ന 100 അംഗ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സാണ് തിരച്ചില്‍ നടത്തിയത്.
ശ്രീനന്ദയുടെ തലയുടെ വലത് ഭാഗത്ത് ഏറ്റ ഗുരുതര പരിക്കാണ് ശ്രീനന്ദയുടെ മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണ്. വീഴ്ച മൂലമുണ്ടായ പരിക്കുകളാണെന്നും അസ്വാഭാവികതയൊന്നും ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







