പിണറായി വിജയൻ അധികാരം നിലനിര്‍ത്താന്‍ ഏത് ചെകുത്താനെയും കൂട്ടുപിടിക്കും; ഫാത്തിമ തഹ്ലിയക്കെതിരായ അനൗണ്‍സ്‌മെന്റ് സിപിഐഎം നേതാക്കളുടെ അറിവോടെഎന്നും വിഡി സതീശൻ

Spread the love

പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയക്കെതിരായ വര്‍ഗീയ അനൗണ്‍സ്‌മെന്റിൽ ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉത്തരവാദിത്തപ്പെട്ട മുതിര്‍ന്ന നേതാക്കളുടെ അറിവോടെയാണ് ഇത് നടന്നതെന്ന് വിഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അധികാരം നിലനിര്‍ത്താന്‍ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന നിലപാടാണെന്നും വിഡി സതീശന്‍ എഫ്ബി പോസ്റ്റില്‍ ആരോപിച്ചു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉത്തരവാദിത്തപ്പെട്ട സിപിഐഎം നേതാക്കളുടെ അറിവോടെ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനമായ രീതിയിലാണ് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയക്കെതിരെ എല്‍ഡിഎഫ് വര്‍ഗീയ അനൗണ്‍സ്‌മെന്റ് നടത്തിയതെന്ന് അദ്ദേഹം കുറിച്ചു.

video
play-sharp-fill

തോല്‍വി ഉറപ്പായതോടെ അധികാരം നിലനിര്‍ത്താന്‍ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുകയെന്ന പിണറായി വിജയന്റെയും സിപിഐഎമ്മിന്റെയും തീരുമാനത്തിന്റെ ഭാഗമാണ് ഈ നടപടി. മതസ്പര്‍ധ വളര്‍ത്തിയും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയും പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഇരുണ്ട കാലത്തിന് എതിരായ ജനവികാരത്തില്‍ നിന്നും രക്ഷപ്പെടാമെന്നത് സിപിഐഎം നേതൃത്വത്തിന്റെ വ്യാമോഹം മാത്രമാണെന്നും വിഡി സതീശൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.