
പരപ്പനങ്ങാടി: കെട്ടുങ്ങൽ അഴിമുഖത്തും തീരപ്രദേശങ്ങളിൽ ‘എരുന്ത് ചാകര’ (വെള്ള കക്ക). വേലിയേറ്റസമയത്ത് തിരമാലകൾക്കൊപ്പം തീരത്തെ മണൽത്തിട്ടകളിൽ അടിയുന്ന എരുന്ത് പെറുക്കിയെടുക്കാൻ കുട്ടികളും മുതിർന്നവരും ഒരുപോലെ മത്സരിക്കുന്നു.
തീരത്തെ മണലിനടിയിൽ ഒളിച്ചിരിക്കുന്ന എരുന്തിനെ കൈകൊണ്ടും ലളിതമായ ഉപകരണങ്ങൾ ഉപയോഗിച്ചുമാണ് പുറത്തെടുക്കുന്നത്. യാതൊരുവിധ മുടക്കുമുതലുമില്ലാതെ വീട്ടിലേക്കാവശ്യമായ വിഭവങ്ങൾ കണ്ടെത്താമെന്നതാണ് ആകർഷണം.
ശേഖരിക്കുന്ന എരുന്ത് ഉപയോഗിച്ച് കറി, ഫ്രൈ, ബിരിയാണി തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങളാണ തയ്യാറാക്കുന്നത്. വെള്ള എരുന്തിന് പ്രത്യേക ഔഷധഗുണമുണ്ടെന്ന വിശ്വാസവും ഇവ തേടിയെത്തുന്നവരുടെ എണ്ണം വർധിപ്പിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെയും വൈകുന്നേരങ്ങളിലുമാണ് തീരത്ത് എരുന്ത് പിടിത്തക്കാരുടെ തിരക്ക് അനുഭവപ്പെടുന്നത്. മണൽത്തരികൾ നീക്കംചെയ്യാനായി, കുട്ടകളിൽ ശേഖരിച്ച എരുന്ത് കടൽവെള്ളത്തിൽതന്നെ കഴുകി വൃത്തിയാക്കിയശേഷമാണ് വീട്ടിലേക്കു കൊണ്ടുപോകുന്നത്
. തുടർന്ന് പാത്രത്തിലിട്ട് പുഴുങ്ങുമ്പോൾ ഇറച്ചി തനിയെ വേർപെടും. ഇത് വീണ്ടും ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കിയശേഷമാണ് പാചകത്തിനായി ഉപയോഗിക്കുന്നത്. ദിവസേന നൂറുകണക്കിനാളുകളാണ് ഈ കടൽവിഭവം സ്വന്തമാക്കാൻ കെട്ടുങ്ങൽ തീരത്ത് എത്തുന്നത്.



