
തൊടുപുഴ: പരമ്പരാഗത ഭിക്ഷാടകർക്കൊപ്പം ഹൈടെക് ഭിക്ഷാടനവും നഗരത്തിൽ വർദ്ധിക്കുന്നു. മാന്യമായ വസ്ത്രം ധരിച്ചെത്തി ചാരിറ്റിയുടെയും മറ്റും പേരിലാണ് പുതിയ തട്ടിപ്പ്. അനാഥാലയങ്ങളിലേക്കെന്ന് പറഞ്ഞ് പഴയ വസ്ത്രങ്ങൾ ശേഖരിച്ച് ഡ്രൈക്ലീൻ ചെയ്ത് പാതയോരങ്ങളിൽ വിൽക്കുന്ന സംഭവങ്ങളും ധാരാളമാണ്.
ബസ് സ്റ്റാൻഡുകൾ, ബിസിനസ് സ്ഥാപനങ്ങൾ, വീടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇത്തരക്കാരുടെ തട്ടിപ്പ്. ചിലർ നാട്ടിലെ അറിയപ്പെടുന്ന സ്ഥാപനങ്ങളുടെ പേര് പറഞ്ഞ് പരിചയപ്പെടുത്തിയാണ് തട്ടിപ്പിനിറങ്ങുന്നത്.
സ്ഥാപനത്തെപ്പറ്റി കൂടുതൽ ചോദിച്ചാൽ മുങ്ങുന്നതാണ് ഇത്തരക്കാരുടെ രീതി. കഴുത്തിൽ തിരിച്ചറിയൽ കാർഡ് ധരിച്ച് മാന്യമായ രീതിയിലാണ് ഇവരുടെ ഭിക്ഷാടനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സോഷ്യൽ സർവീസിന്റെ ഭാഗമായെന്ന് പറഞ്ഞ് ക്യാൻവാസ് നടത്തിയ ശേഷമാണ് പണം ആവശ്യപ്പെടുക. ക്യാഷായി കൈയിലില്ലെങ്കിൽ ഗൂഗിൾ പേ ചെയ്താലും മതിയെന്ന് പറയുന്ന ഉദാരമനസ്ക്കരായ തട്ടിപ്പുകാരാണ് ഇതിൽ ഏറെയും.
ഉടുതുണിയുടെ”മറവിലും തട്ടിപ്പ്തട്ടിപ്പിന്റെ പുതിയൊരു വേർഷനാണ് പഴയ വസ്ത്രങ്ങൾ ശേഖരിക്കാനെത്തുന്നവർ. ഇവർ നഗരത്തിൽ മാത്രമല്ല ഗ്രാമ പ്രദേശങ്ങളിലും സജീവമാണ്. പഴയ വസ്ത്രങ്ങൾ എന്തായാലും മതിയെന്നും അനാഥാലയങ്ങളിൽ നൽകാനാണെന്നുമുള്ള വ്യാജേനയാണ് സമീപിക്കുന്നത്.
എത്തുന്ന വീടുകളിൽ വീട്ടമ്മമാരാണ് ഉള്ളതെങ്കിൽ കഷ്ടപ്പാടനുഭവിക്കുന്നവരുടെ കദനകഥകളും മറ്റും പറഞ്ഞ് സഹതാപം നേടിയെടുത്ത ശേഷമാണ് തട്ടിപ്പ്. ഇതോടെ പാവങ്ങൾക്കായാണല്ലോ എന്ന് കരുതി കുടുംബാംഗങ്ങളുടെ കൊള്ളാവുന്ന വസ്ത്രങ്ങളെല്ലാം ദാനം നൽകുകയും ചെയ്യും.
ഇത്തരത്തിൽ ശേഖരിക്കുന്ന വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കി പാതയോരങ്ങളിൽ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന കാഴ്ചയും പതിവാണ്.
തൊടുപുഴ നഗരത്തിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച വസ്ത്രങ്ങൾ കേരള ടെക്സ്റ്റെയിൽസ് ആന്റ് ഗാർമെന്റ്സ് അസോസിയെഷന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. വൻ മാഫിയായാണ് ഇതിന് പിന്നിലെന്നാണ് വ്യാപാരികളുടെ ആരോപണം.
വിൽപ്പനയ്ക്കായി അന്യസംസ്ഥാന തൊഴിലാളികളെയാണ് ഏൽപ്പിക്കുന്നത്. ഇതിനാൽ ഇവർക്കും തങ്ങൾക്ക് പിന്നിൽ ആരാണെന്നത് കൃത്യമായി അറിയില്ല.
എന്നാൽ ഇത്തരക്കാർക്കെതിരെ പരാതി ലഭിക്കാത്തതിനാലും കുറ്റകൃത്യങ്ങളിലും മറ്റും ഏർപ്പെടാതെയുള്ള തട്ടിപ്പായതിനാലും പൊലീസിനും ഇടപെടുന്നതിന് പരിമിതികളുണ്ട്.
മുമ്പ് ചികിത്സാ സഹായത്തിന്റെയും ചാരിറ്റിയുടെയും മറവിൽ ഗായകസംഘങ്ങളെന്ന വ്യാജേന ഇത്തരം തട്ടിപ്പ് നടത്തിയിരുന്നെങ്കിലും പൊലീസ് രേഖകൾ പരിശോധിക്കാൻ തുടങ്ങിയതോടെ ഈ തട്ടിപ്പുകൾക്ക് ഇപ്പോൾ അറുതിയായിട്ടുണ്ട്.



