
അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ മതിയായ ഫ്രീസർ സൗകര്യമില്ലാതെ ജനം നെട്ടോട്ടത്തിൽ.
ആകെയുള്ള 16 ഫ്രീസറുകളിൽ പകുതിയോളത്തിലും അജ്ഞാത മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. ഒരു ഫ്രീസർ അറ്റകുറ്റപ്പണി നടത്താതെ തകരാറിലാണ്.
നിലവിൽ 6 ഫ്രീസറുകൾ മാത്രമാണ് ആശുപത്രിയിൽ മരിയ്ക്കുന്നവരുടെയും ആത്മഹത്യ, അപകടം എന്നിതയിൽ മരിക്കുന്നവരുടെയും മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാനായി ഫ്രീസറിൽ വയ്ക്കേണ്ടതുണ്ട്.
മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ ഫ്രീസറിന് വാടക ഒരുദിവസം 250രൂപ ആണെങ്കിൽ സ്വകാര്യ ആശുപത്രി മോർച്ചറികളിൽ 1000 മുതൽ 2000 രൂപ വരെയാണ് വാങ്ങുന്നത് .
മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലെ ഫ്രീസറുകളുടെ അപര്യാപ്തത മൂലം സ്വകാര്യആശുപത്രികളിലെ ഫ്രീസറുകളെ ആശ്രയിക്കേണ്ടി വരുന്ന സാധാരണക്കാരാണ് ഇതുമൂലം വലയുന്നത്.
അജ്ഞാത മൃതദേഹങ്ങൾ മാസങ്ങളോളം സൂക്ഷിക്കേണ്ടി വരുന്നതാണ് അസൗകര്യത്തിന് കാരണം
മൃതദേഹങ്ങളുടെ വിവരങ്ങൾ സമയബന്ധിതമായി പൊലീസിനെ അറിയിക്കുകയാണ് ഇതിന് പരിഹാരം
പൊലീസ് അമ്പലപ്പുഴ വടക്ക് പഞ്ചായത്തിന് എൻ.ഒ.സി നൽകിയാലേ മൃതദേഹങ്ങൾ സംസ്കരിക്കാൻ കഴിയൂ
ഇതിനു വരുന്ന കാലതാമസമാണ് ഫ്രീസറുകളിൽ അജ്ഞാത മൃതദേഹങ്ങൾ കൂടാൻ കാരണം.



