
പത്തനംതിട്ട : ജില്ലയിലെ 800 ഓളം ജീവനക്കാരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചതിനാൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ
പ്രവർത്തനം താറുമാറാകുന്നു.
സാമ്പത്തിക വർഷത്തിന്റെ അവസാനമായതിനാൽ പദ്ധതി പ്രവർത്തനങ്ങളെയും സാരമായി ബാധിക്കും. കെട്ടിട നിർമാണങ്ങൾക്കുള്ള പെർമിറ്റ് നൽകൽ, നികുതി പിരിവ് തുടങ്ങി ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളും തടസപ്പെടുകയാണെന്ന് ജീവനക്കാർ പറഞ്ഞു.
ചില പഞ്ചായത്തുകളിലെ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നിയോഗിച്ചിരിക്കുന്നത്. വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ ഒൻപതിനു ശേഷമേ ഇവർ ഇനി ഓഫീസുകളിൽ തിരികെയെത്തൂ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹന പരിശോധന, സ്ഥാനാർത്ഥികൾക്കൊപ്പം സഞ്ചരിച്ച് വീഡിയോ പകർത്തൽ, അനധികൃതമായി സ്ഥാപിച്ച പ്രചാരണ ബോർഡുകൾ നീക്കുക എന്നീ പ്രവർത്തനങ്ങൾക്കാണ് തദ്ദേശ സ്ഥാപന ജീവനക്കാരെ നിയോഗിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് ജോലികൾക്കുള്ള റിസർവ്ഡ് സ്റ്റാഫായും ജീവനക്കാരെ നിയമിക്കുന്നുണ്ട്.
ഭിന്നശേഷിക്കാരെയും മുലയൂട്ടുന്ന അമ്മമാരെയും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെയും തിരഞ്ഞെടുപ്പ് ജോലിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ എല്ലാവിഭാഗം ജീവനക്കാരെയും ഉപയോഗിക്കാറുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കുന്നത്. മുൻ തിരഞ്ഞെടുപ്പുകളിലും ഇങ്ങനെയായിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിലാണ് ജീവനക്കാരെ നിയോഗിച്ചിരിക്കുന്നത്. മിക്ക ജീവനക്കാരയും അതാത് പഞ്ചായത്തുകളിൽ തന്നെയാണ് നിയോഗിച്ചിട്ടുള്ളത്.
ഈ വർഷം പൂർത്തിയാക്കിയ പദ്ധതികളുടെ ബില്ലുകൾ ട്രഷറികളിൽ സമർപ്പിക്കേണ്ടത് നാളെയാണ്. ബില്ലുകൾ ട്രഷറികളിൽ ലഭിച്ചില്ലെങ്കിൽ കരാറുകാർക്ക് ലഭിക്കേണ്ട തുക മുടങ്ങും. പാർട്ട് ബില്ലുകൾ മുടങ്ങുന്നത് തുടർപ്രവർത്തനങ്ങളെ ബാധിച്ചേക്കും.
കരാറുകാർക്ക് പണം ലഭിക്കാതെ വന്നാൽ തദ്ദേശസ്ഥാപനങ്ങളുടെ പുതിയ പദ്ധതികൾ മുടങ്ങാനും കാരണമാകും. ടെൻഡർ ചെയ്ത പദ്ധതികൾ നടപ്പാകാതെ വരുന്നത് ഫണ്ട് വിനിയോഗത്തെയും ബാധിക്കും.



