
ന്യൂഡൽഹി: തീരാതെ കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ. ഡൽഹിയിലെ കോൺഗ്രസ് കേന്ദ്രങ്ങൾ ഇന്നലെയും പിരിമുറുക്കത്തിലായിരുന്നു.
പല സീറ്റുകളിലും അഴിച്ചും മുറുക്കിയും പലവട്ടം ശ്രമിച്ചിട്ടും കാര്യങ്ങള്‍ നേരേയാകാത്തതാണ് കോണ്‍ഗ്രസ് രണ്ടാം സ്ഥാനാർഥി ലിസ്റ്റിനെ ത്രിശങ്കുവിലാക്കിയത്.
അതിനിടെ, സ്ഥാനാർഥിനിർണയത്തില്‍ ചില അതൃപ്തികളുണ്ടെങ്കിലും പാർട്ടിക്കു വഴങ്ങുമെന്ന് കോഴിക്കോട് എംപി എം.കെ. രാഘവൻ വ്യക്തമാക്കിയതു നേതൃത്വത്തിന് ആശ്വാസമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എംപിമാർക്കു നിയമസഭാസീറ്റ് നല്‍കരുതെന്ന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ ഇന്നലെയും പരസ്യനിലപാട് ആവർത്തിച്ചത് സുധാകരനെ ലക്ഷ്യമിട്ടാണെന്നു വ്യക്തം.
കൊച്ചിയില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് സീറ്റ് നല്‍കിയേ മതിയാകൂവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിലപാടെടുത്തു. മുതിർന്ന വനിതാനേതാവായ ദീപ്തി മേരി വർഗീസിന് സീറ്റ് നല്‍കേണ്ടതുണ്ടെന്നും വാക്കു മാറാനാകില്ലെന്നും മറ്റു നേതാക്കളും ഓർമിപ്പിച്ചു.
എറണാകുളം ജില്ലാ കോണ്ഗ്രസില്‍ മികച്ച പ്രകടനം നടത്തിയതിനാല്‍ ഷിയാസിനെ തഴയാനാകില്ലെന്ന വാദത്തോട് കെ.സി. വേണുഗോപാല്‍ അടക്കമുള്ളവരും വിയോജിച്ചില്ല. ‘
ഷിയാസിനും ദീപ്തിക്കും ഒരുപോലെ സ്ഥാനാർഥിത്വം ഉറപ്പാക്കാൻ ജില്ലയിലെ മറ്റു സീറ്റുകളില്‍ മാറ്റങ്ങള്‍ വരുത്താൻ കഴിയില്ലെന്നതും പ്രശ്നമായി. ടി.ജെ. വിനോദ്, ഉമാ തോമസ്, റോജി എം. ജോണ്, മാത്യു കുഴല്‍നാടൻ, അൻവർ സാദത്ത് എന്നീ സിറ്റിംഗ് എംഎല്‍എമാരെ മാറ്റാനാകില്ലെന്നതിനാല്‍ ഇത്തരം ആലോചനകള്‍ തുടക്കത്തിലേ ഉപേക്ഷിച്ചു.
പെരുന്പാവൂരിലെ സിറ്റിംഗ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് വീണ്ടും സ്ഥാനാർഥിത്വം നല്‍കുന്നത് രാഷ്ട്രീയമായും നിയമപരമായും തിരിച്ചടിക്കുമെന്ന വാദവും ശക്തമായതോടെ പരിഹാരം അകന്നു.
എല്‍ദോസിനെ മാറ്റിയാല്‍ പകരം യാക്കോബായ സമുദായത്തില്‍നിന്നു തന്നെയുള്ള ഉല്ലാസ് തോമസിന് സീറ്റു നല്‍കണമെന്ന് ഒരുവിഭാഗം വാദിച്ചപ്പോള്‍ മണ്ഡലത്തിലെ മറ്റൊരു പ്രബലവിഭാഗമായ സീറോമലബാർ സഭാംഗമായ മനോജ് മൂത്തേടന് സീറ്റ് നല്‍കണമെന്നായിരുന്നു മറുവിഭാഗത്തിന്റെ ആവശ്യം.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ചും ഏകാഭിപ്രായം ഉണ്ടായില്ല. ജോസഫ് വാഴയ്ക്കന് ഏറ്റുമാനൂർ മതിയെന്ന് അറിയിച്ചതോടെ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന് കാഞ്ഞിരപ്പള്ളി കൊടുക്കാതെ തരമില്ലാതെ വന്നു.
പൂഞ്ഞാറില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനുതന്നെയായിരുന്നു അവസാനം വരെ മുൻതൂക്കം.
കഴിഞ്ഞതവണ മത്സരിച്ചു മൂന്നാം സ്ഥാനത്തു പോയതിനാല്‍ മുൻ ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിക്ക് വീണ്ടും സീറ്റ് നല്‍കേണ്ടതില്ലെന്നു സ്ക്രീനിംഗ് കമ്മിറ്റിയില്‍ത്തന്നെ തീരുമാനിച്ചു.
ഇടുക്കിയില്‍ റോയി കെ. പൗലോസിനെയാണ് ആദ്യം നിശ്ചയിച്ചതെങ്കിലും ജോയി വെട്ടിക്കുഴിക്കുവേണ്ടി സമ്മർദ്ദം മുറുകിയപ്പോള്‍ ആ സീറ്റും അനിശ്ചിതത്വത്തിലായി.



