
കോണ്‍ഗ്രസിലെ ദളിത് വിഭാഗം നേതാക്കള്‍ക്കിടയില്‍ രൂക്ഷമായ പ്രതിഷേധം പുകയുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ രമ്യാ ഹരിദാസിനെ ചിറയിൻകീഴ് മണ്ഡലത്തില്‍ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ ദളിത് നേതാക്കള്‍ സംയുക്തമായി യോഗം ചേർന്ന് പ്രതിഷേധം അറിയിച്ചു.
പാർട്ടി നേതൃത്വം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നും, ഓരോ തവണ അവസരം നല്‍കിയിട്ടും പരാജയപ്പെടുന്ന രമ്യാ ഹരിദാസിനെ വീണ്ടും കെട്ടിയിറക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. കെപിസിസി വൈസ് പ്രസിഡന്റ് പദവിയും രാഷ്ട്രീയകാര്യ സമിതി അംഗത്വവും ഉള്‍പ്പെടെയുള്ള ഉന്നത പദവികള്‍ രമ്യയ്ക്ക് നല്‍കിയിട്ടും വീണ്ടും സ്ഥാനാർത്ഥിത്വത്തിനായി അവരെത്തന്നെ പരിഗണിക്കുന്നത് നീതിയല്ലെന്നാണ് നേതാക്കള്‍ പറയുന്നത്.
ജില്ലയിലെ മറ്റ് ദളിത് നേതാക്കളെയും അർഹമായ രീതിയില്‍ പരിഗണിക്കണമെന്നും, മണ്ഡലങ്ങളില്‍ ദളിത് പ്രതിനിധികളെ മത്സരിപ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. അടൂർ പ്രകാശിന്റെ വ്യക്തിപരമായ താല്പര്യമാണ് രമ്യയെ മണ്ഡലത്തില്‍ അടിച്ചേല്‍പ്പിക്കുന്നതിന് പിന്നിലെന്നും, മണ്ഡലത്തിലെ ആരും തന്നെ അവരെ അംഗീകരിക്കുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാർട്ടിയെ ചിലരുടെ സ്ഥാപിത താല്പര്യങ്ങള്‍ക്ക് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും വ്യക്തമാക്കിയ നേതാക്കള്‍, തീരുമാനം മാറ്റുന്നത് വരെ ശക്തമായ പ്രതിഷേധം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നും വ്യക്തമാക്കി.



