
പാലക്കാട്:കോങ്ങാട് എംഎൽഎ കെ.ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയാക്കാൻ ശ്രമം. തട്ടിപ്പു ശ്രമം രണ്ടു മണിക്കൂറോളം നീണ്ടു. ഇന്നലെ രാവിലെ 10 മണിയോടെയാണ് എംഎൽഎയുടെ നമ്പറിലേക്ക് ആന്റി ടെററിസ്റ്റ് സ്ക്വാഡിൽ നിന്നാണെന്നു പറഞ്ഞു ഫോൺ വന്നത്.
പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ നിന്നാണു നമ്പർ ലഭിച്ചതെന്നാണ് ഇംഗ്ലിഷിലും ഹിന്ദിയിലുമായി ഫോണിൽ സംസാരിച്ചയാൾ പറഞ്ഞത്.
അൽപനേരം കഴിഞ്ഞ്, തിരുവനന്തപുരം സൈബർ സെൽ ആസ്ഥാനത്തു നിന്നാണെന്നു പരിചയപ്പെടുത്തി എസ്ഐ സുരേഷ് കുമാർ എന്ന പേരിൽ മറ്റൊരാൾ വിളിച്ച് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു പറയുകയും എംഎൽഎയുടെ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലയാളത്തിലാണു സംസാരിച്ചത്. തുടർന്ന് കോൾ കട്ട് ചെയ്ത തട്ടിപ്പുകാർ അൽപനേരം കഴിഞ്ഞ് പൊലീസ് വേഷത്തിൽ വിഡിയോ കോളിൽ എത്തി എംഎൽഎയെ വിശ്വസിപ്പിക്കാൻ ശ്രമം നടത്തി.
ഒഴിഞ്ഞ സ്ഥലത്ത് ഇരിക്കാനും ചോദ്യങ്ങൾക്കു മറുപടി നൽകാനും ആവശ്യപ്പെട്ടതനുസരിച്ച് ഒറ്റയ്ക്കു മുറിയിൽ കയറിയ എംഎൽഎ ആധാർ കാർഡ് നമ്പർ ഉൾപ്പെടെ തട്ടിപ്പുകാർ ചോദിച്ച വിവരങ്ങൾ നൽകി.
മുംബൈയിലെ ബാങ്കിൽ ശാന്തകുമാരിയുടെ പേരിൽ അക്കൗണ്ട് ഉണ്ടെന്നും അതിലെ തുക തീവ്രവാദ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും തട്ടിപ്പുകാർ പറഞ്ഞതോടെ എംഎൽഎക്കു സംശയം തോന്നി ഫോൺ കട്ട് ചെയ്തു.
ഈ സമയം വീട്ടിലെത്തിയ എംഎൽഎയുടെ ഡ്രൈവറാണു കുഴൽമന്ദം പൊലീസിൽ വിവരം അറിയിച്ചത്. പിന്നീടു പലതവണ ഫോൺ വന്നെങ്കിലും എടുത്തില്ലെന്നു ശാന്തകുമാരി പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകി. സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



