
മസ്കറ്റ്: രാജ്യത്ത് ഡ്രോണുകള്‍ ഉള്‍പ്പെടെ എല്ലാ തരത്തിലുള്ള മനുഷ്യരഹിത വിമാനങ്ങളുടെയും വിവിധ വായുമാർഗ കായിക പ്രവർത്തനങ്ങളുടെയും അനുമതികള്‍ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ താല്‍ക്കാലികമായി നിർത്തിവെച്ചതായി സിവില്‍ എവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചു.
യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ ദേശീയ ആകാശപരിധിയില്‍ ഒമാൻ ഭരണകൂടം സുരക്ഷാ ജാഗ്രത ശക്തിപ്പെടുത്തി. ഇന്ന് പുറത്തിറക്കിയ സർക്കുലറിലാണ് തീരുമാനം അറിയിച്ചിട്ടുള്ളത്.
സർക്കാർ, വാണിജ്യ, വിനോദ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന എല്ലാ ഡ്രോണുകളുടെയും പ്രവർത്തനം ഉടൻ പ്രാബല്യത്തില്‍ നിർത്തിവെക്കുകയാണ്. കൂടാതെ പാരാഗ്ലൈഡിംഗ്, പാരാമോട്ടോർ, എയർ സ്പോർട്സ് എയർക്രാഫ്റ്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വായുമാർഗ കായിക വിനോദ പ്രവർത്തനങ്ങള്‍ക്കും നിരോധനം ബാധകമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാർച്ച് 3 മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്ന ഈ ഉത്തരവ് പുതുക്കിയ നിർദ്ദേശം ലഭിക്കുന്നതുവരെ തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി. ഈ കാലയളവില്‍ രാജ്യത്തിന്റെ ആകാശപരിധിക്കുള്ളില്‍ പരാമർശിച്ചിരിക്കുന്ന യാതൊരു പ്രവർത്തനവും അനുവദനീയമല്ല. പുതിയ അനുമതികളും നല്‍കില്ലെന്ന് അധികൃതർ അറിയിച്ചു.
ദേശീയ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉയർത്തുകയും ആകാശപരിധിയുടെ വിനിയോഗം കൃത്യമായി നിയന്ത്രിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ താല്‍ക്കാലിക നീക്കമെന്ന് അധികൃതർ വിശദീകരിച്ചു. വിമാനയാന സുരക്ഷയുടെ ഏറ്റവും ഉയർന്ന നിലവാരം ഉറപ്പാക്കുന്നതാണ് ലക്ഷ്യമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
സ്ഥിതിഗതികള്‍ തുടർച്ചയായി വിലയിരുത്തുമെന്നും സാഹചര്യാനുസൃതമായി തുടർനടപടികള്‍ പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു. സർക്കുലറിലുള്ള നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും, രാജ്യത്തിന്റെ ആകാശസുരക്ഷ നിലനിർത്താൻ എല്ലാ വിഭാഗങ്ങളുടെയും സഹകരണം അനിവാര്യമാണെന്നും അതോറിറ്റി ആഹ്വാനം ചെയ്തു.



