
കൊല്ലം: ആർ.എസ്.പിയിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ഇരവിപുരം മണ്ഡലം കമ്മിറ്റിയില്‍ കടുത്ത ഭിന്നത. കൊല്ലം എം.പി എൻ.കെ.
പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന നീക്കത്തിന് മണ്ഡലം കമ്മിറ്റിയില്‍ തിരിച്ചടി നേരിട്ടു.
30 പേർ പങ്കെടുത്ത വോട്ടെടുപ്പില്‍ മണ്ഡലം സെക്രട്ടറി എൻ. നൗഷാദിനാണ് കൂടുതല്‍ പിന്തുണ ലഭിച്ചത്. നൗഷാദിന് 8 വോട്ടുകള്‍ ലഭിച്ചപ്പോള്‍, കാർത്തിക് പ്രേമചന്ദ്രനും എം.എസ്. ഗോപകുമാറിനും 7 വോട്ടുകള്‍ വീതമാണ് ലഭിച്ചത്. സജി ഡി. ആനന്ദിന് നാലും ടി.സി. വിജയന് രണ്ടും വോട്ടുകളും ലഭിച്ചു.
മകന് സീറ്റ് നല്‍കണമെന്ന നിലപാടില്‍ എൻ.കെ. പ്രേമചന്ദ്രൻ ഉറച്ചുനില്‍ക്കുമ്പോഴും, ഷിബു ബേബി ജോണും സംസ്ഥാന സെക്രട്ടറി എ.എ. അസീസും ഈ നീക്കത്തെ ശക്തമായി എതിർക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ കാർത്തിക് പ്രേമചന്ദ്രന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരസ്യമായി രംഗത്തെത്തിയത് മുന്നണിക്കുള്ളില്‍ പുതിയ ചർച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. എ.എ. അസീസ് പങ്കെടുത്ത യോഗത്തില്‍ ഉയർന്നുവന്ന ഈ ഭിന്നത വരുംദിവസങ്ങളില്‍ പാർട്ടി നേതൃത്വത്തിന് വലിയ തലവേദനയാകും



