
ന്യൂഡൽഹി: പുതിയ പാഠങ്ങള്‍ ഉള്‍പ്പെടുത്തി എൻസിഇആർടി എട്ടാം ക്ലാസ് സോഷ്യല്‍ സയൻസ് പാഠപുസ്‌തകം പരിഷ്കരിച്ചു.
നീതിന്യായവ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ ഉള്‍പ്പെടുത്തിയാണ് പാഠപുസ്‌തകം പരിഷ്‌കരിച്ചത്. ജഡ്‌ജിമാരുടെ എണ്ണക്കുറവ്, സങ്കീർണമായ നിയമനടപടികള്‍, മോശം അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ കാരണങ്ങളാലാണ് കേസുകള്‍ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതെന്നും പാഠപുസ്‌തകത്തില്‍ പരാമർശിക്കുന്നുണ്ട്. കോടതിയ്ക്കകത്തും പുറത്തും ജഡ്‌ജിമാർ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചും പുതിയ പുസ്‌തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
‘നമ്മുടെ സമൂഹത്തില്‍ നീതി ന്യായ വ്യവസ്ഥയുടെ പങ്ക്’ എന്ന അദ്ധ്യായത്തില്‍ കോടതികളിലെ അഴിമതി, കെട്ടിക്കിടക്കുന്ന കേസുകള്‍ തുടങ്ങിയ വിവരങ്ങളാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഴയ പാഠപുസ്‌തകത്തില്‍ നീതിന്യായവ്യവസ്ഥയുടെ പങ്ക്, സ്വതന്ത്ര ജുഡീഷ്യറി എന്നാല്‍ എന്ത്? കോടതികളുടെ ഘടന, അവ എങ്ങനെ സമീപിക്കാം എന്നിവ മാത്രമാണ് വിവരിച്ചിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സുപ്രീം കോടതി, ഹൈക്കോടതികള്‍, ജില്ലാ സബോർഡിനേറ്റ് കോടതികള്‍ എന്നിവിടങ്ങളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ ഏകദേശ കണക്കുകള്‍ പുതിയ പുസ്‌തകം നിരത്തുന്നുണ്ട്. നീതിവ്യവസ്ഥ സംരക്ഷിക്കുന്നതില്‍ സ്വതന്ത്ര ജുഡീഷ്യറികളുടെ പ്രാധാന്യം വിശദീകരിക്കാനായി ഇലക്‌ടറല്‍ ബോണ്ട്, ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് എന്നീ രണ്ട് ഉദാഹരണങ്ങള്‍ ചർച്ചചെയ്യാനും വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നുണ്ട്.
അദ്ധ്യയന വർഷം അവസാനിക്കാറായിട്ടും പുസ്‌തകം പുറത്തിറക്കാൻ വൈകിയതിനെക്കുറിച്ചോ പുതിയ ഭാഗങ്ങളെക്കുറിച്ചോ എൻസിഇആർടി ഡയറക്‌ടർ ഡിപി സക്ലാനി പ്രതികരിച്ചിട്ടില്ല.



