
പാലക്കാട്: പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങി പാലക്കാട് ജില്ലയിലെ സിപിഎം വിമതർ. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് വിമതരുടെ നീക്കം.
ഡെമോക്രാറ്റിക് മാർക്സിസ്റ്റ് മുന്നണി രൂപീകരിക്കാനാണ് വിമതരുടെ തീരുമാനം. ഈ പാർട്ടിയില്‍ പി കെ ശശിയെയും ഉള്‍പ്പെടുത്താനും ശ്രമം. വലിയ നേതാക്കള്‍ പാർട്ടി വിട്ട് പോയിട്ടും സിപിഎമ്മിന് ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിൻ്റെ പ്രതികരണം.
പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചിതറി കിടക്കുന്ന വിമതരുടെ പാലക്കാടൻ കൂട്ടായ്മയാണ് ലക്ഷ്യം. കൊഴിഞ്ഞാമ്പാറ, മണ്ണാർക്കാട്, ഒറ്റപ്പാലം മേഖലയിലെ സിപിഎം വിമതരുടേതാണ് സംയുക്ത നീക്കം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ണാർക്കാട്ടെ സിപിഎം നേതാവ് പി കെ ശശിയെ ഒപ്പം നിർത്താൻ ചർച്ച തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ശശി ഇതുവരെ മനസു തുറന്നിട്ടില്ല. കഴിഞ്ഞ തദേശതെരഞെടുപ്പില്‍ കൊഴിഞ്ഞാമ്പാറയിലെ സിപിഎം വിമതർ യുഡിഎഫിനൊപ്പം ചേർന്ന് മത്സരിച്ചത് പാർട്ടിയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. സമാനമായ രീതിയില്‍ യുഡിഎഫിൻ്റെ പിന്തുണയോടെയാണ് നീക്കമെന്നാണ് സൂചന. പാലക്കാട് ജില്ലയില്‍ വിമത കണ്‍വെൻഷൻ വിളിച്ചുചേർക്കാൻ തീരുമാനമായി.
വിമതർ ഒന്നിച്ചാല്‍ ഒറ്റപ്പാലം, മണ്ണാർക്കാട്, നെൻമാറ, തരൂർ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ സിപിഎമ്മിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. വിമത നീക്കം ഗൗരവത്തോടെയാണ് സിപിഎം നേതൃത്വം നിരീക്ഷിക്കുന്നത്.



