play-sharp-fill
കനത്ത മഴ ജില്ലയിൽ വില്ലേജ് ഓഫീസുകള്‍ ശനിയാഴ്ചയും  പ്രവര്‍ത്തിക്കും

കനത്ത മഴ ജില്ലയിൽ വില്ലേജ് ഓഫീസുകള്‍ ശനിയാഴ്ചയും പ്രവര്‍ത്തിക്കും

സ്വന്തം ലേഖകൻ

കോട്ടയം: മഴക്കെടുതി നേരിടുന്നതിനായി ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും ശനിയാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യ സാമഗ്രികള്‍ എത്തിക്കുന്നതിനായി കളക്ട്രേറ്റില്‍ കളക്ഷന്‍ സെന്റര്‍ ആരംഭിച്ചു. കാതുകു വല, പായ, പുതപ്പ് എന്നിവയാണ് കളക്ഷന്‍ സെന്ററില്‍ സമാഹരിക്കുന്നത്. പുതിയവതന്നെ എത്തിക്കാന്‍ ശ്രമിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446564800, 9446052429 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും പോലീസ് പട്രോളിംഗ് നടത്തും. 25 പേരില്‍ കൂടുതല്‍ താമസിക്കുന്ന ക്യാമ്പുകളില്‍ രാത്രികാലങ്ങളില്‍ വനിതാ പോലീസിന്റെ സേവനം ഉറപ്പാക്കുന്നതിനും തീരുമാനമായി.
മഴക്കെടുതിയുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന അപടകങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു അറിയിച്ചു. മലയോരമേഖലയിലേക്കുള്ള വിനോദയാത്രകള്‍ ഒഴിവാക്കണം. നദീതീരത്തും വെള്ളക്കെട്ടുകള്‍ക്കു സമീപവും സാഹസികമായി സെല്‍ഫി എടുക്കരുത്. കുട്ടികള്‍ വെള്ളക്കെട്ടിനടുത്ത് പോകുന്നത് ഒഴിവാക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.
വെള്ളത്തിലൂടെ ഒഴുകുന്ന തടികളും മറ്റും എടുക്കുക്കാന്‍ ശ്രമിക്കരുത്. രക്ഷാപ്രവര്‍ത്തനം നടക്കുന്ന സ്ഥലങ്ങളില്‍ കൂടിനിന്ന് രക്ഷാ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കരുത്. ഒടിഞ്ഞു വീഴുന്ന മരങ്ങള്‍ വൈദ്യുതി ലൈനില്‍ തട്ടി അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ മരങ്ങള്‍ നീക്കം ചെയ്യാന്‍ ഫയര്‍ ഫോഴ്‌സിന്റെയും കെ.എസ്.ഇ.ബിയുടെയും സഹായം തേടുക. അപകടകരമായ രീതിയിലുള്ള മരങ്ങള്‍ വെട്ടിമാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥര്‍ അറിയിപ്പു നല്‍കുന്നതനുസരിച്ച് പ്രളയമേഖലകളില്‍ നിന്നും മാറാന്‍ പൊതുജനങ്ങള്‍ തയ്യാറാകണം. ക്യാമ്പുകളിലേക്ക് മാറുന്നവര്‍ അതവശ്യ രേഖകള്‍ കൈയില്‍ കരുതണം.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വള്ളങ്ങള്‍ എത്തിക്കുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും വെള്ളം ഒഴുകുന്ന കള്‍വേര്‍ട്ടുകളില്‍(കലുങ്ക്) അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത് റോഡ്‌സ് വിഭാഗത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.