
കോതമംഗലം: വനംവകുപ്പിൽ ഓൺലൈൻ സ്ഥലം മാറ്റത്തിനുമുൻപ് ചട്ടങ്ങൾ ലംഘിച്ച് എട്ടുക്ലാർക്കുമാർക്ക് സ്ഥലംമാറ്റം.
ഓൺലൈൻ സ്ഥലം മാറ്റത്തിന്റെ നടപടിക്രമങ്ങൾ ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്നതിന് തൊട്ടുമുൻപായി, ജനുവരി 30, 31 തീയതികളിലെ രണ്ട് ഉത്തരവുകളിലൂടെയാണ് തൃശ്ശൂർ സെൻട്രൽ സർക്കിൾ ഓഫീസ് ഇവരെ സ്ഥലംമാറ്റിയത്. എറണാകുളം, തൃശ്ശൂർ ജില്ലകളിലെ വനം ഓഫീസുകളിലെ എട്ട് ക്ലാർക്കുമാരെയാണ് നേരിട്ട് (മാനുവൽ) സ്ഥലം മാറ്റിയത്.
2025-ൽ ഓൺലൈൻ സ്ഥലമാറ്റത്തിനുശേഷം ഇഷ്ടക്കാർക്ക് സ്ഥലംമാറ്റം നൽകാനും സെൻട്രൽ സർക്കിൾ ഓഫീസിൽനിന്ന് വഴിവിട്ട ഉത്തരവ് ഉണ്ടായിരുന്നു. ഓൺലൈനായി ഇവർക്ക് സ്ഥലംമാറ്റം ലഭിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് നേരിട്ട് ഉത്തരവിട്ടതെന്ന് ജീവനക്കാരുടെ സംഘടന ആരോപിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനെതിരേ കേരള ഫോറസ്റ്റ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയൻ എറണാകുളം ജില്ലയിലെ എല്ലാ വനം ഓഫീസുകളിലും കരിദിനം ആചരിച്ചിരുന്നു. അർഹതയുള്ളവർക്ക് സ്ഥലംമാറ്റം ലഭിക്കാതെ പോകുന്നുവെന്നാണ് പരാതി.
പ്രതിഷേധം കണക്കിലെടുക്കാതെയാണ് ഈ വർഷം വീണ്ടും ചട്ടം ലംഘിച്ച് സ്ഥലം മാറ്റത്തിന് ഉത്തരവായിരിക്കുന്നത്. അനധികൃത സ്ഥലംമാറ്റത്തിനെതിരേ ജീവനക്കാരുടെ സംഘടന വെളളിയാഴ്ച തൃശ്ശൂർ സെൻട്രൽ സർക്കിൾ ഓഫീസിലേക്ക് മാർച്ച് നടത്തുന്നുണ്ട്.



