പന്തളരാജകുമാരനും അയ്യപ്പനും ശാസ്താവും ഒന്നല്ല :പന്തളം രാജകുമാരന്‍ മണികണ്ഠനാണ്: അദ്ദേഹത്തിന് അയ്യപ്പനുമായോ ശാസ്താവുമായോ യാതൊരു ബന്ധവുമില്ല:ചരിത്രകാരന്‍ എം ജി ശശിഭൂഷണ്‍ പറയുന്നു.

Spread the love

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട ആചാര, ചരിത്രപരമായ വിഷയങ്ങളില്‍ വ്യക്തത വരുത്തേണ്ടത് ദേവസ്വം ബോര്‍ഡിന് ഉത്തരവാദിത്തമുണ്ടെന്ന് ചരിത്രകാരന്‍ എം ജി ശശിഭൂഷണ്‍.

video
play-sharp-fill

ശബരിമലയുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട്. എല്ലാവശങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു പുസ്തകം ആവശ്യമാണ്. ഇതിന് ദേവസ്വം ബോര്‍ഡ് മുന്‍കയ്യെടുക്കണമെന്നും ശശിഭൂഷണ്‍ പ്രതികരിച്ചു.

പന്തളരാജകുമാരനും അയ്യപ്പനും ശാസ്താവും ഒന്നല്ല, പന്തളം രാജകുമാരന്‍ മണികണ്ഠനാണ്. അദ്ദേഹത്തിന് അയ്യപ്പനുമായോ ശാസ്താവുമായോ യാതൊരു ബന്ധവുമില്ല. എന്നാല്‍ ശബരിമലയെ ഒരു വലിയ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുന്നതില്‍ വലിയ പങ്ക് ഇത്തരം വ്യാഖ്യാനങ്ങള്‍ക്കുണ്ട്. ഇത് വിശ്വസിച്ചാണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഉള്‍പ്പെടെ വരുന്നത്. ഇത്തരം വിശ്വാസങ്ങളില്‍ ഒരു വ്യക്തത നല്‍കേണ്ട ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാസ്താവിന്റെ സങ്കല്‍പം കച്ചവടക്കാരുടെ ദൈവമാണ്, അത് ചരിത്രം കൈമാറി വന്നതാണ്, അതില്‍ ബുദ്ധ പാരമ്പര്യവും തള്ളിക്കളയുന്നില്ല. ബുദ്ധനല്ല, അവലോകീശ്വരനുമായി വിലയം ചെയ്ത സങ്കല്‍പമാണ് ശബരിമലയിലേത്. ശിവന്‍ തന്നെയാണ് അവലോകിതേശ്വരന്‍. ദലൈലാമ അവലോകിതേശ്വരന്റെ അവതാരമാണെന്നാണ് വിശ്വസിക്കുന്നത്.

ശബരിമല തീര്‍ത്ഥാടനത്തില്‍ ബുദ്ധിസത്തിന്റെ സ്വാധീനമുണ്ട്. ശരണം വിളി ഉള്‍പ്പെടെ ഇതിന് ഉദാഹരണമാണ്. ബുദ്ധം ശരണം എന്നതിന്റെ അനുകരണമാണ് സ്വാമിയെ ശരണമയ്യപ്പ. ശബരിമല വ്രതത്തിലെ ബ്രഹ്മചര്യവും, മാംസവര്‍ജനവും ഇതിന്റെ മറ്റൊരു ഉദാഹരണമാണെന്നും ശശിഭൂഷണ്‍ പറയുന്നു. എന്നാല്‍ ഹിന്ദു വിശ്വാസങ്ങളുടെ അടിസ്ഥാന സ്വഭാവമായി സസ്യാഹാര പാരമ്പര്യം കാണാനാകില്ലെന്നും ശശിഭൂഷണ്‍ വ്യക്തമാക്കുന്നു.

അതേസമയം, അയ്യപ്പന്റെ കൂട്ടാളിയെന്ന് പറയപ്പെടുന്ന വാവര്‍ മുസ്ലീം ആയിരുന്നില്ലെന്നും ശശിഭൂഷണ്‍ പറയുന്നു. വാവര്‍ മുസ്ലീം അല്ലെന്ന് പറയുമ്പോഴും ആര്‍എസ്‌എസ് ഉയര്‍ത്തുന്ന വാപുരന്‍ എന്ന ആശയത്തോട് യോജിക്കുന്നില്ല. വാവര്‍ ഒരു അമുസ്ലിമാണെന്ന് പറഞ്ഞത് ഞാനല്ല. മഹാനായ ചരിത്രകാരന്‍ കേസരി ബാലകൃഷ്ണ പിള്ളയാണ്. താന്‍ അതിനെ പരാമര്‍ശിക്കുകയാണ് ചെയ്തത്. എന്നാല്‍, ഇന്ന് പഴയ വാവരുടെ കുടുംബത്തില്‍ പെട്ടവരെല്ലാം മുസ്ലീങ്ങളാണെന്നെന്നും അദ്ദേഹം പറയുന്നു.

ശബരിമലയിലെ തീപിടിത്തത്തില്‍ കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ചുള്ള ക്രിസ്ത്യന്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് പങ്കുണ്ടെന്ന് ഉറച്ച്‌ വിശ്വസിക്കുന്നതായും ശശിഭൂഷണ്‍ പറയുന്നു. ശബരിമല തീപിടിത്തത്തെ കുറിച്ചുള്ള കേശവമേനോന്‍ റിപ്പോര്‍ട്ടില്‍ ഇത് പരാമര്‍ശിച്ചിട്ടുണ്ട്. അക്കാലത്ത് കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ചുള്ള പുതിയ എസ്റ്റേറ്റ് ഉടമകള്‍ക്ക് അവിടെ എസ്റ്റേറ്റുകള്‍ ഉണ്ടായിരുന്നു. വനഭൂമി കൈയടക്കപ്പെട്ടു. വനം കൈയേറിയതിനാല്‍ ഈ എസ്റ്റേറ്റുകള്‍ വികസിച്ചു. ശബരിമലയില്‍ തീര്‍ത്ഥാടനം വര്‍ധിച്ചാല്‍ അത് അവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്ന് അവര്‍ കരുതിയിരുന്നു എന്നും ശശി ഭൂഷണ്‍ പറയുന്നു.