
പന്തീരാങ്കാവ്: ദേശീയപാത 66ൽ വെങ്ങളം – രാമനാട്ടുകര റീച്ചിൽ ഒളവണ്ണ ടോൾ പ്ലാസയിൽ വാഹന ഉടമകളും ടോൾപ്ലാസ ജീവനക്കാരും തമ്മിലുള്ള തർക്കം തുടരുന്നു.
കഴിഞ്ഞ 15ന് ആണ് ടോൾ പ്ലാസ പ്രവർത്തനം തുടങ്ങിയത്. പണം നൽകിയിട്ടും മോണിറ്ററിൽ പണം ലഭിച്ചതായി കാണിച്ചില്ല. എന്നാൽ ഫോണിൽ സന്ദേശം ലഭിച്ച ഫാസ്റ്റാഗ് ഉപയോക്താവ് വണ്ടി മുന്നോട്ട് നീക്കിയതിനെ തുടർന്നായിരുന്നു പ്രശ്നം. ഒടുവിൽ സൂപ്പർവൈസർ എത്തി കാർ കടന്നു പോകാൻ അനുവദിച്ചു.
കഴിഞ്ഞ ദിവസം സബ് കലക്ടറുടെ കാർ ടോളിൽ എത്തി സിഗ്നൽ ലഭിച്ചതിനെ തുടർന്നു മുന്നോട്ട് എടുത്തപ്പോൾ ജീവനക്കാർ തടഞ്ഞു. ഡ്രൈവർ സർക്കാർ വാഹനമാണെന്ന് അറിയിച്ചിട്ടും വിട്ടില്ല. അതു വഴി എത്തിയ പൊലീസ് വിവരം അറിഞ്ഞു പ്രശ്നത്തിൽ ഇടപെട്ടാണ് കാർ കടത്തിവിട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫാസ്റ്റാഗ് വഴി പണം നൽകിയിട്ടും മോണിറ്ററിൽ തെളിയാത്തതും വാഹനങ്ങൾ സെൻസർ രേഖ കടന്നു നിർത്തുന്നതിനാൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതും സ്ഥിരം സംഭവമാണ്.
വാഹനങ്ങളുടെ ഫാസ്റ്റാഗ് അക്കൗണ്ടിൽ മിനിമം 400 രൂപ വേണമെന്നാണു പ്ലാസ ജീവനക്കാർ പറയുന്നത്. 130 രൂപ നൽകുമ്പോൾ അടുത്ത ടോളിൽ വാഹനം കടന്നു പോകുന്നതിനുള്ള പണം കൂടി ഫാസ്റ്റാഗിൽ വേണമെന്ന് ഉടമകളോടു ടോൾ പ്ലാസയിലുള്ളവർ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു തർക്കം.



