
മന്ത്രി സജി ചെറിയാൻ ഉൾപ്പടെയുള്ള സിപിഎം നേതാക്കളുടെ പരാമർശത്തിനോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.സജി ചെറിയാന്റേത് വിദ്വേഷ പ്രസ്താവനയാണെന്നും വർഗീയത ആളിക്കത്തിക്കുന്നത് തലമുറകളോടുള്ള ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ്. ആദ്യം ബാലനും ഇപ്പോള്‍ സജി ചെറിയാനും വിവാദ പ്രസ്താവനകള്‍ പറയുന്നു. ആപത്കരമായ ഈ പ്രസ്താവനകള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് പറയുന്നത്. ഇത് കേരളത്തെ അപകടകരമായ അവസ്ഥയില്‍ എത്തിക്കും. സതീശനും പിണറായിയും നാളെ ഓർമയാകും. എന്നാല്‍ കേരളം ബാക്കിയുണ്ടാകണം. തീപ്പൊരി വീഴാൻ കാത്തിരിക്കുന്നവർക്ക് തീക്കൊള്ളി നല്കുന്ന നിലപാടാണ് സിപിഎമ്മിന്റെത്. ഇത് സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വർഗീയത ആര് പറഞ്ഞാലും എതിര്‍ക്കും. വ്യക്തിപരമായും രാഷ്ട്രീയ ജീവിതത്തിൽ എന്ത് നഷ്ടം വന്നാലും ഈ നിലപാടിൽ മാറ്റമില്ല. വര്‍ഗീയതയുമായി ഏറ്റുമുട്ടി തോറ്റ് നിലത്ത് വീണാലും അത് വീരോചിതമായ ചരമമായിരിക്കും. അല്ലാതെ വെറുതേ പോകില്ല. താൻ പറഞ്ഞിരിക്കുന്നത് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ നിലപാടാണെന്നും സതീശൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


